തിരുവനന്തപുരം: സീറ്റുവിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും ഏകദേശം പൂര്‍ത്തിയാക്കിയെങ്കിലും അതെച്ചൊല്ലി യു.ഡി.എഫില്‍ സര്‍വത്ര ആശയക്കുഴപ്പം. കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസ് (എം) ലും പ്രശ്നമുണ്ട്. ആര്‍.എസ്.പി യാകട്ടെ നിനച്ചിരിക്കാതെ കിട്ടിയ സീറ്റില്‍ തപ്പിയെടുത്ത സ്ഥാനാര്‍ഥി കളമൊഴിയുകയും ചെയ്തു.  പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥികളെച്ചൊല്ലിയാണ് കോണ്‍ഗ്രസില്‍ തര്‍ക്കം.

തങ്ങളെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തയാറായിക്കഴിഞ്ഞു. കൊയിലാണ്ടിയിലെ പ്രശ്നം തീര്‍ക്കാന്‍ മുഖ്യമന്ത്രിതന്നെ യോഗം വിളിച്ചു. പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കാന്‍ ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മാറ്റാനുള്ള നീക്കവും സജീവമാണ്. ഇതിനുപുറമെ,ഘടകകക്ഷികള്‍ക്ക് നല്‍കിയ മണ്ഡലങ്ങളും അവരുടെ സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ടും വിഷയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ളെന്നുപറഞ്ഞ് കെ.എം. മാണി കഴിഞ്ഞദിവസത്തെ യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചിരുന്നു. ഇന്നലെ അമര്‍ഷം പരസ്യമായി പ്രകടിപ്പിച്ചു. അതിനിടയിലാണ് മാണി ഗ്രൂപ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവല്ല, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കെതിരായ കോണ്‍ഗ്രസ് നീക്കം. നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ക്കു പിറകെ, ഇതുംകൂടി വന്നതോടെ കോണ്‍ഗ്രസ്-മാണി ഗ്രൂപ് ബന്ധം കൂടുതല്‍ വഷളായി. തിരുവല്ലയില്‍ മാണിഗ്രൂപ് സ്ഥാനാര്‍ഥിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യന്‍ കെ.എം. മാണിക്ക് അയച്ച കത്തും പുറത്തു വന്നിട്ടുണ്ട്. ജോസഫ് എം. പുതുശ്ശേരിക്കെതിരെയാണ് പി.ജെ. കുര്യന്‍ മാണിക്ക് കത്തെഴുതിയത്. യൂത്ത് ഫ്രണ്ട് ഭാരവാഹി പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവല്ല സീറ്റിനെ ചൊല്ലി പാര്‍ട്ടിയിലും തര്‍ക്കമുണ്ട്.

കോണ്‍ഗ്രസ് പോഷകസംഘടനകളെല്ലാം  ഇടഞ്ഞിരിക്കുകയാണ്. കടുത്ത നിലപാടിലേക്ക് നീങ്ങുന്ന ഐ.എന്‍.ടി.യു.സിയെ അനുനയിപ്പിക്കാന്‍ ദേവികുളത്ത് രാജാറാമിനെ മാറ്റി ഐ.എന്‍.ടി.യു.സി നേതാവ് ഡി. കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചനയുണ്ട്. കാഞ്ഞങ്ങാട്ടും ഐ.എന്‍.ടി.യു.സി നേതാവിനെ പരിഗണിക്കുന്നു. പാര്‍ട്ടിക്കാരുടെ പ്രതിഷേധമുയര്‍ന്ന ഒറ്റപ്പാലത്ത് ശാന്താജയറാമിനെ പിന്‍വലിച്ച് ഷാനിമോള്‍ ഉസ്മാനെ നിര്‍ത്താനും നീക്കമുണ്ട്. അവിടെ മത്സരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചുകഴിഞ്ഞു. പയ്യന്നൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് സീറ്റുകളില്‍ പൊതുസ്വതന്ത്രരെ സംബന്ധിച്ചും തീരുമാനമായിട്ടില്ല.
ആര്‍.എസ്.പിക്ക് നല്‍കിയ കയ്പമംഗലത്തെ സ്ഥാനാര്‍ഥിയോട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം പിന്മാറിയത്. തങ്ങള്‍ ആവശ്യപ്പെടാതെ നല്‍കിയ ഈ സീറ്റില്‍ പ്രശ്നക്കാര്‍  കോണ്‍ഗ്രസ് തന്നെയെന്നാണ് ആര്‍.എസ്.പി കരുതുന്നത്. കയ്പമംഗലം തിരികെ കിട്ടണമെന്നാണ് കോണ്‍ഗ്രസിന്‍െറ മനസ്സിലിരുപ്പ്. ഇതിന് ആര്‍.എസ്.പി വഴങ്ങാനിടയില്ല. പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന ബാബു ദിവാകരനെ അവര്‍ പരിഗണിക്കുന്നുണ്ട്. ഇന്നലെ കയ്പമംഗലത്ത് ആദ്യം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രകടനവും നടന്നു.

കോണ്‍ഗ്രസിലെ തഴയപ്പെട്ടവരുടെ വന്‍പട വിമതഭീഷണി ഉയര്‍ത്തുന്നുണ്ട്. കൊയിലാണ്ടിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിന് സീറ്റ് നിഷേധിച്ചതുമൂലം ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്. എന്നിട്ടും പ്രശ്നം തീര്‍ന്നിട്ടില്ല. ഇരിക്കൂറിലും കൊല്ലത്തും ചടയമംഗലത്തും അടൂരിലും വിമതര്‍ വന്നുകഴിഞ്ഞു. മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്നണിവിട്ട കേരള കോണ്‍ഗ്രസ്-ജേക്കബ് മുന്‍ ചെയര്‍മാന്‍ ജോണി നെല്ലൂരിനെ തിരികെയത്തെിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.