ക്രിക്കറ്റ് താരം ഹാർദിക്കും ഭാര്യ നടാഷയും വേർപിരിഞ്ഞു; ബുദ്ധിമുട്ടേറിയ തീരുമാനമെന്ന്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും വിവാഹ ബന്ധം വേർപിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കി.

പാണ്ഡ്യയും നടാഷയും വേർപിരിയുകയാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇരുവർക്കും മൂന്നു വയസ്സുള്ള അഗസ്ത്യ എന്ന മകനുണ്ട്. നടാഷ കഴിഞ്ഞ ദിവസം മകനൊപ്പം മുംബൈയിൽനിന്ന് ജന്മനാടായ സെർബിയയിലേക്കു പോയിരുന്നു. ബുദ്ധിമുട്ടേറിയ തീരുമാനമെന്നും തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ അഭ്യർഥിച്ചു.

‘നാലു വർഷത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് നടാഷയും ഞാനും പരസ്പര സമ്മതത്തോടെ പിരിയുകയാണ്. ഒന്നായിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു, ഇതാണ് രണ്ടുപേർക്കും ഏറ്റവും തല്ലതെന്ന് വിശ്വസിക്കുന്നു. സന്തോഷത്തോടെയും പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും ഒന്നിച്ചാസ്വദിച്ച്, കുടുംബമായി വളർന്നതിനാൽ ഇത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും. അഗസ്ത്യയുടെ സന്തോഷത്തിനായി ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും പിന്തുണക്കണമെന്നും അഭ്യര്‍ഥിക്കുന്നു’ -ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2020ലാണ് ഹാർദികും നടാഷയും വിവാഹിതരാകുന്നത്. അതേ വർഷം തന്നെയാണ് അഗസ്ത്യ ജനിക്കുന്നതും. നടാഷ ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുംബൈയിലായിരുന്നു പാണ്ഡ്യയും നടാഷയും താമസിച്ചിരുന്നത്. അടുത്തിടെ പാണ്ഡ്യയുടെ പേര് നടാഷ ഇൻസ്റ്റഗ്രാമിൽനിന്ന് നീക്കിയതോടെയാണ് ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹം ശക്തമായത്. ഐ.പി.എല്ലിലും ട്വന്‍റി20 ലോകകപ്പിലും നടാഷയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിൽ ഹാർദിക് സുപ്രധാന പങ്കുവഹിച്ചിരുന്നു. ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിൽ മാത്രമാണ് താരം കളിക്കുന്നത്. രോഹിത് ശർമ വിരമിച്ചതോടെ ഇന്ത്യയുടെ ട്വന്‍റി20 നായകനായി ഹാർദിക്കിന്‍റെ പേരാണ് ഉയർന്നുകേട്ടത്. എന്നാൽ, ലങ്കക്കെതിരെ ട്വന്‍റി20യിൽ ഹാർദിക്കിനെ മറികടന്ന് സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ഏകദിന പരമ്പരയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് താരം ബി.സി.സി.ഐയോട് അഭ്യർഥിച്ചിരുന്നു.

Tags:    
News Summary - Hardik Pandya, Natasa Stankovic announce separation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.