‘ഭക്ഷണത്തിൽ വിഷം കലർത്തി നൽകി, ചികിത്സക്ക് സഹായിച്ചത് ഷാഹിദ് അഫ്രീദി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് താരം

വെളിപ്പെടുത്തലുകള്‍ പാക് ക്രിക്കറ്റിൽ പുതുമയുള്ള കാര്യമല്ല. നായകൻ ബാബര്‍ അസമിനെതിരെ ലൈംഗിക ആരോപണവുമായി അടുത്തിടെ യുവതി രംഗത്തുവന്നിരുന്നു. എന്നാലിപ്പോൾ മുൻ ഓപ്പണർ ഇമ്രാൻ നസീറിന്‍റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോള്‍ തനിക്കാരോ വിഷം നല്‍കിയെന്ന് താരം പറയുന്നു. 1999 മുതൽ 2012 വരെയുള്ള കാലയളവിൽ പാകിസ്താനുവേണ്ടി എട്ടു ടെസ്റ്റുകളും 79 ഏകദിനങ്ങളും കളിച്ച താരമാണ് ഇമ്രാൻ. പരിക്കും തിരിച്ചടികളും നിറഞ്ഞതായിരുന്നു താരത്തിന്‍റെ കരിയർ.

അടുത്തിടെ ചികിത്സക്ക് വിധേയനായപ്പോൾ, എം.എർ.ഐ ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തിയപ്പോഴാണ് മെര്‍ക്കുറി ഭക്ഷണത്തിലൂടെ നല്‍കിയ വിവരം അറിയുന്നതെന്ന് താരം പറയുന്നു. ‘സ്ലോ പോയ്‌സണായ മെര്‍ക്കുറി കാലക്രമേണ സന്ധികളിലെത്തി അവയെ തകര്‍ക്കും. 8-10 വര്‍ഷമായി തന്റെ സന്ധികളുടെ ചികില്‍സ നടന്നു വരികയാണ്. ഇക്കാരണത്താൽ, ഞാൻ ഏകദേശം 6-7 വർഷം കഷ്ടപ്പെട്ടു. പക്ഷേ അപ്പോഴും ഞാൻ ദൈവത്തോട് പ്രാർഥിച്ചു, ദയവായി എന്നെ കിടപ്പിലാക്കരുത്. ഭാഗ്യവശാൽ, അത് സംഭവിച്ചില്ല’ -താരം വെളിപ്പെടുത്തി.

എനിക്ക് പലരെയും സംശയമുണ്ടായിരുന്നു, പക്ഷേ ഞാൻ എപ്പോൾ, എന്ത് കഴിച്ചുവെന്ന കാര്യം ഓർമയില്ല. കാരണം വിഷം തൽക്ഷണം പ്രതികരിക്കില്ല. അത് വർഷങ്ങളെടുത്താണ് നിങ്ങളെ കൊല്ലുന്നത്. ആരാണ് തനിക്ക് വിഷം നല്‍കിയതെന്ന് അറിയില്ല. സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവാക്കി. മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയാണ് ഈ ഘട്ടത്തിൽ സഹായിച്ചതെന്നും ഇമ്രാന്‍ പറയുന്നു.

ഷാഹിദ് എന്നെ വളരെയധികം സഹായിച്ചു. ഷാഹിദ് ഭായിയെ കാണുമ്പോൾ എന്‍റെ കൈയിൽ ഒന്നുമുണ്ടായിരുന്നില്ല. ഏകദേശം 40-50 ലക്ഷം രൂപ ചികിത്സക്കായി അദ്ദേഹം ചെലവഴിച്ചെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - I was poisoned with mercury: Pakistan cricketer's shocking revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.