ട്വിസ്റ്റ്; 'സമനില ഗോൾ' ഓഫ് സൈഡ്, മൊറൊക്കോക്കെതിരെ അർജന്‍റീനക്ക് തോൽവി (1-2)

പാരീസ്: ഒളിംപിക്സ് മെൻസ് ഫുട്ബാളിൽ ആവേശകരമായ അർജന്റീന - മൊറോക്കോ മത്സരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. 2-2ന് സമനിലയിൽ കലാശിച്ചെന്ന് കരുതിയ മത്സരം, സമനില ഗോൾ ഓഫ് സൈഡാണെന്ന് ഒരു മണിക്കൂറിന് ശേഷം വിധിച്ചതോടെ അർജന്‍റീനക്ക് മൊറോക്കോക്കെതിരെ തോൽവി.

മത്സരത്തിൽ 16 മിനിറ്റ് നീണ്ട ഇൻജുറി ടൈമാണ് അനുവദിച്ചത്. ക്രിസ്റ്റ്യൻ മെഡീനയുടെ ഗോളിലൂടെ അർജന്‍റീന സമനില പിടിച്ചു. ഇതിന് പിന്നാലെ കാണികൾ ഗ്രൗണ്ടിലിറങ്ങിയതോടെ മത്സരം തടസ്സപ്പെട്ടു. മത്സരം പൂർത്തിയായെന്ന് കരുതി ടീമുകൾ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പിന്നീടാണ്, വാർ പരിശോധനയിൽ മെഡീനയുടെ ഗോൾ ഓഫ് സൈഡാണെന്ന് വ്യക്തമായത്. പിന്നീട്, ഒരു മണിക്കൂറിന് ശേഷമാണ് ടീമുകൾ തിരികെ ഗ്രൗണ്ടിലെത്തി മത്സരം പൂർത്തിയാക്കിയത്. 

മൂന്ന് സീനിയർ താരങ്ങൾക്ക് മാത്രം അധികമായി അവസരമുള്ള അണ്ടർ 23 ടീമുകൾ മാറ്റുരച്ച ഒളിമ്പിക് പോരാട്ടത്തിൽ തുടക്കം മുതൽ തുല്യശക്തികളുടെ പോരാട്ടമായിരുന്നു. മൈതാനം ഭരിക്കുന്നതിലുപരി ഗോൾമുഖം തുറക്കാൻ മൊറോക്കോയും ആദ്യവസാനം പന്തിന്റെ നിയന്ത്രണം നിലനിർത്താൻ അർജന്റീനയും മത്സരിച്ചപ്പോൾ ഗോൾ പിറക്കാൻ ആദ്യ ​പകുതിയുടെ അവസാനംവരെ കാത്തുനിൽപ് തുടർന്നു.

മനോഹരമായ നീക്കത്തിനൊടുവിൽ മൊറോക്കോയുടെ അഖോമാഷ് നൽകിയ ബാക്ഹീൽ പാസ് പിടിച്ചെടുത്ത അസൂസി പോസ്റ്റിനു മുന്നിൽ കാത്തുനിന്ന സുഫിയാൻ റഹീമിയെ കണക്കാക്കി പായിച്ച ക്രോസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച പാരിസ് മൈതാനത്തെ സാക്ഷി നിർത്തി രണ്ടാം പകുതിയുടെ തുടക്കത്തിൽ മൊറോക്കോ വീണ്ടും വലകുലുക്കി. ഇത്തവണ പെനാൽറ്റി ബോക്സിൽ മൊറോക്കോ താരത്തെ കൈവെച്ചുവീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു ലീഡ് ഉയർന്നത്. കിക്കെടുത്ത റഹീമി പായിച്ച ഗ്രൗണ്ടർ ഗോളിയെ കീഴടക്കി വലയിൽ. ഇതോടെ, ആക്രമണം കനപ്പിച്ച അർജന്റീനയുടെതായിരുന്നു പിന്നീട് ഊഴം. 68ാം മിനിറ്റിൽ സിമോൺ വക ടീം ഒരു ഗോൾ മടക്കി. പിന്നീടും പലവട്ടം മൊറോക്കോ ഗോൾമുഖം വിറ​ച്ചപ്പോഴൊക്കെയും നീട്ടിപ്പിടിച്ച ചോരാകൈകളുമായി ഗോളി​ രക്ഷകനായി.

15 മിനിറ്റ് നീണ്ട ഇഞ്ച്വറി സമയം അവസാനിക്കാനിരിക്കെയായിരുന്നു നാടകീയ നിമിഷങ്ങൾ. മെഡീന പന്ത് ഗോൾവലയിലെത്തിച്ചതോടെ അർജന്‍റീന അവസാന നിമിഷം സമനില നേടിയെന്ന് എല്ലാവരും കരുതി. ഗോൾ ഓഫ് സൈഡാണെന്ന് വാദിച്ച്, അർഹിച്ച ജയം നിഷേധിക്കപ്പെട്ടെന്ന ആധിയുമായി ​മൊറോക്കോ ആരാധകർ മൈതാനം കൈയേറി. കാണികൾ ഗ്രൗണ്ട് കയ്യേറി ടീമുകൾ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പിന്നീടാണ് മത്സരം പൂർത്തിയായതല്ലെന്നും നിർത്തിവെക്കുകയായിരുന്നെന്നും വ്യക്തമായത്. വാർ പരിശോധനയിൽ മെഡീനയുടെ ഗോൾ ഓഫ് സൈഡാണെന്ന് വിധിക്കുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷമാണ് ടീമുകൾ തിരികെയെത്തി മൂന്ന് മിനിറ്റ് കളിച്ച് മത്സരം പൂർത്തിയാക്കിയത്. 


Tags:    
News Summary - argentina vs moracco olmpic football updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.