ലണ്ടൻ: വമ്പൻ പോരാട്ടങ്ങൾ കണ്ട പ്രീമിയർ ലീഗിൽ ചെൽസിയുടെ അപരാജിത കുതിപ്പിന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ വിരാമമിട്ട് മാഞ്ചസ്റ്റർ സിറ്റി. അവസാനവിസിൽ വരെ സാധ്യതകൾ മാറിമറിഞ്ഞ രണ്ടാം മത്സരത്തിൽ ആസ്റ്റൺ വില്ലക്കു മുന്നിൽ തോൽവി സമ്മതിച്ച് മാഞ്ചസ്റ്റർ യുൈനറ്റഡ്.
പുതിയ സീസൺ പ്രീമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന രണ്ടു കരുത്തർ മുഖാമുഖം വന്ന നേരങ്കത്തിൽ ഒരു പണത്തൂക്കം മേധാവിത്തം നിലനിർത്തിയാണ് മാഞ്ചസ്റ്റർ സിറ്റി അർഹിച്ച ജയവുമായി മടങ്ങിയത്. 53ാം മിനിറ്റിൽ ജോർജീഞ്ഞോ നൽകിയ പാസിൽ ഗബ്രിയേൽ ജീസസാണ് വിജയഗോൾ കുറിച്ചത്. പിന്നെയും ജീസസ് ഗോളിനരികെയെത്തിയെങ്കിലും ഗോൾലൈൻ സേവുമായി തിയാഗോ സിൽവ രക്ഷകനായി. ചെൽസി ഗോളി മെൻഡിയും ഒന്നിലേറെ മനോഹര സേവുകളുമായി വലിയ മാർജിൻ തോൽവി ഒഴിവാക്കി. അടുത്ത ദിവസം പി.എസ്.ജിക്കെതിരെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനൊരുങ്ങുന്ന സിറ്റിക്ക് ആവേശം നൽകുന്നതായി വിജയം. അടുത്ത ഞായറാഴ്ച ലിവർപൂളുമായി ആൻഫീൽഡിലെ മത്സരവും നിർണായകമാണ്.
'ഇഞ്ച്വറി പെനാൽട്ടി' പുറത്തടിച്ച് ബ്രൂണോ
ഇരുവശത്തും കയറിയും ഇറങ്ങിയും ടീമുകൾക്ക് പ്രതീക്ഷയും നിരാശയും നൽകി മുന്നോട്ടുപോയ യുനൈറ്റഡ്- ആസ്റ്റൺ വില്ല മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് എല്ലാ സമവാക്യങ്ങളും തകിടം മറിഞ്ഞത്. അവസാന വിസിലിന് മിനിറ്റുകൾ ശേഷിക്കെ ഹോസെ വില്ലയെ മുന്നിലെത്തിക്കുന്നു. ഇതോടെ തിരിച്ചുപിടിക്കാൻ അവസാന ശ്രമവും പുറത്തെടുത്ത കരുത്തരായ യുനൈറ്റഡിന് 93ാം മിനിറ്റിൽ ഗോളിലേക്ക് സുവർണാവസരം തുറന്ന് പെനാൽട്ടി ലഭിക്കുന്നു.
കിക്കെടുക്കാൻ അവസരം ലഭിച്ചത് ബ്രൂണോ ഫെർണാണ്ടസിന്. അനായാസം വല തുളക്കുമെന്ന് പ്രതീക്ഷിച്ച അടി ബാറിനു മുകളിലൂടെ ഗാലറിയിൽ ചുംബിച്ചുനിന്നപ്പോൾ എല്ലാം കൈവിട്ട പ്രതീതിയിലായി യുനൈറ്റഡ്. തോൽവിയോടെ അവസാന രണ്ടു മത്സരവും ഒരു ഗോൾ പോലും അടിക്കാതെ തോൽവി വഴങ്ങിയെന്ന നാണക്കേടും സോൾഷ്യറുടെ പട്ടാളത്തിനു സ്വന്തം. ബുധനാഴ്ച കരബാവോ കപ്പിൽ വെസ്റ്റ് ഹാമിനോടാണ് ടീം തോൽവി അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.