കൊൽക്കത്ത: ട്രാവു എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്.സി ഐ ലീഗിൽ ജൈത്രയാത്ര തുടരുന്നു. സീസണിലെ ആദ്യ എവേ മത്സരത്തിൽ ക്യാപ്റ്റൻ അലക്സ് സാഞ്ചെസ് നേടിയ ഇരട്ട ഗോളുകളാണ് മലബാറിയൻസിന് മൂന്നാം ജയമൊരുക്കിയത്. ഇതോടെ പത്ത് പോയന്റുമായി മുഹമ്മദൻസിനെ മറികടന്ന് ഗോകുലം വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി.
സീസണിലെ ഏറ്റവും വേഗമേറിയ ഗോളിലൂടെ ഗംഭീര തുടക്കമാണ് മിന്നും ഫോം തുടരുന്ന സാഞ്ചെസ് ടീമിന് നൽകിയത്. കളി തുടങ്ങി 16ാം സെക്കൻഡിൽത്തന്നെ പി. നൗഫലിന്റെ അസിസ്റ്റിൽ സ്പെയിൻകാരൻ സ്കോർ ചെയ്തു. തുടരെ ആക്രമണങ്ങൾ കണ്ട ആദ്യ പകുതിയിൽ 16ാം മിനിറ്റിൽ സാഞ്ചെസ് വീണ്ടും ലക്ഷ്യം ലക്ഷ്യത്തിൽ.
ഗോളെന്നുറപ്പിച്ച ഒട്ടനവധി അവസരങ്ങൾ ലക്ഷ്യം കാണാതെ പോയതോടെ സ്കോർ 2-0. രണ്ടാം പകുതിയിൽ ഗോകുലത്തെ ഞെട്ടിച്ച് ഗോൾകീപ്പർ ദേവാൻഷ് ദബാസിന് ചുവപ്പ് കാർഡ്. 62ാം മിനിറ്റു മുതൽ പത്തു പേരുമായി കളിച്ച ഗോകുലം, ആക്രമണങ്ങൾ ഒരുപാട് നടത്തിയെങ്കിലും ഗോൾ ആയില്ല. സാഞ്ചെസാണ് (8) ഐ ലീഗ് ഗോൾ വെട്ടക്കാരിൽ നിലവിൽ മുമ്പിൽ. നവംബർ 19ന് ഷില്ലോങ് ലജോങ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിൽ ഗോകുലം ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.