സീസണിൽ ഒരു കിരീടം നേടാനുള്ള തീക്ഷ്ണമായ ആഗ്രഹത്തോടെ സൂപ്പർകപ്പ് ഫൈനലിൽ പന്തുതട്ടാനിറങ്ങിയ ബാഴ്സലോണക്ക് നിരാശ മാത്രം ബാക്കി. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് അത്ലറ്റിക് ക്ലബ് ബാഴ്സലോണയെ തുരത്തിയോടിച്ചു. കപ്പിൽ മുത്തമിടാനുറച്ച് ബൂട്ടുകെട്ടിയ ലയണൽ മെസ്സിക്ക് ലഭിച്ചതാകട്ടെ, ബാഴ്സലോണ ജഴ്സിയിലെ ആദ്യ ചുവപ്പുകാർഡും.
കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശംവെച്ച ബാഴ്സലോണയെ പിന്നിൽ നിന്നും പൊരുതിക്കയറിയാണ് അത്ലറ്റിക് ക്ലബ് വീഴ്ത്തിയത്. മത്സരത്തിന്‍റെ 40ാം മിനുറ്റിൽ അേന്റായിൻ ഗ്രീസ്മാനിലൂടെ മുന്നിൽ കയറിയ ബാഴ്സയെ ഞെട്ടിച്ച് 42ാം മിനുറ്റിൽ തന്നെ അത്ലറ്റിക് ക്ലബിന്‍റെ മറുപടിയെത്തി. 77ാം മിനുറ്റിൽ ജോർഡി ആൽബ പെനൽറ്റി ബോക്സിലേക്ക് നൽകിയ പന്ത് വലയിലെത്തിച്ച് അേന്റായിൻ ഗ്രീസ്മാൻ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. വിജയമുറപ്പിച്ചെന്ന് കരുതി ബാഴ്സലോണ വിജയാരവം തുടങ്ങാനിരിക്കവേ അത്ലറ്റിക് ക്ലബിന്‍റെ മറുപടിയെത്തി. ഫ്രീകിക്കിൽ നിന്നും ലഭിച്ച അവസരം അസിയർ ഗോളിലേക്ക് നീക്കിയിടുകയായിരുന്നു.
അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ബാഴ്സ നിലയുറപ്പിക്കുംമുേമ്പ അത്ലറ്റിക് ക്ലബിന്‍റെ വെടിക്കെട്ട് ഗോളെത്തി. പെനൽറ്റി ബോക്സിന്റെ ഇടതുമൂലയിൽ നിന്നും ഇനകി വില്യംസ് തൊടുത്ത ഉഗ്രൻഷോട്ട് ബാഴ്സയുടെ 'ഹൃദയവല' കുലുക്കി. മറുപടിക്കായി ആഞ്ഞുശ്രമിച്ചെങ്കിലും ബാഴ്സക്ക് ഫലപ്രാപ്തിയിലെത്താനായില്ല.
മത്സരം അവസാനിക്കാനിരിക്കവേയാണ് ലയണൽ മെസ്സിയെ തേടി തന്‍റെ ക്ലബ് കരിയറിലെ ആദ്യത്തെ ചുവപ്പുകാർഡെത്തിയത്. ബാഴ്സക്കായുള്ള തന്‍റെ 753ാമത് മത്സരത്തിലാണ് മെസ്സിക്ക് ആദ്യ ചുവപ്പുകാർഡ് ലഭിക്കുന്നത്. പന്തിനായുള്ള പോരാട്ടത്തിനിടെ ആസിയർ വില്ലലിബ്രയെ മെസ്സി കൈകൊണ്ട് തള്ളിയിടുകയായിരുന്നു. ആദ്യം കണ്ണിലുടക്കാതിരുന്ന റഫറി വാർ വഴി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മെസ്സിക്ക് ചുവപ്പുകാർഡ് നൽകുകയായിരുന്നു.
ാദമത്സരം കൈവിട്ടുപോയതിന്‍റെ നിരാശയിൽ നിന്നായിരുന്നു മെസ്സിയുടെ പരുക്കൻ അടവെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 2019 കോപ്പ അമേരിക്കയിൽ ചിലിക്കെതിരെ അർജന്‍റീന ജഴ്സിയിൽ മെസ്സിക്ക് ചുവപ്പുകാർഡ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.