മറഡോണക്ക് വിത്ഡ്രോവൽ സിൻഡ്രോം, ആശുപത്രിയിൽ തുടരും

ബ്യൂണസ് ഐറിസ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രിയില്‍ തന്നെ തുടരും. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ വിത്‌ഡ്രോവല്‍ സിന്‍ഡ്രം പ്രകടിപ്പിക്കുന്നതിനാലാണ് മറഡോണ ആശുപത്രിയില്‍ തുടരുന്നത്.

അമിതമായ അളവിൽ ആൽക്കഹോൾ ഉപയോഗിക്കുന്ന മറഡോണയെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് കുടുബാംഗങ്ങളും പരാതിപ്പെടുന്നുവെന്ന് അദ്ദേഹത്തിന്‍റെ പേഴ്സണൽ ഡോക്ടറായ ആൽഫ്രഡ് കഹെ പറഞ്ഞു. കരൾ രോഗം, കാർഡിയ വാസ്കുലാർ രോഗം, തലച്ചോറിൽ കട്ടപിടിച്ച അവസ്ഥ എന്നിങ്ങനെ വളരെയധികം കുഴപ്പം പിടിച്ച അവസ്ഥയിലാണ് മറഡോണയുള്ളത്. അദ്ദേഹത്തിന്‍റെ ഭാവി വലിയ നിഗൂഢതയായി അവശേഷിക്കുന്നു. അദ്ദേഹത്തെ എപ്പോഴും പരിചരണം ആവശ്യമുണ്ട്.- ഡോക്ടർ പറഞ്ഞു.

മുമ്പും മറഡോണ ലഹരി വിമുക്ത ചികിത്സക്ക് വിധേയനായിട്ടുണ്ട്. വിഷാദരോഗത്തെ തുടര്‍ന്ന് മറഡോണയെ നേരത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയ്ക്കിടെയാണ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.

എന്നാൽ, താരം വിദഗ്ധ ചികിത്സക്കായി ക്യൂബയിലേക്കോ വെനസ്വേലയിലേക്കോ പോയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മത്യാസ് മോര്‍ല നിഷേധിച്ചു. അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് മറഡോണ ഉള്ളത്.

Tags:    
News Summary - Maradona has withdrawal syndrome and will remain in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.