anthony ervin, joseph schooling

ഇര്‍വിനും സ്കൂളിങ്ങും നീന്തല്‍ക്കുളത്തിലെ വിസ്മയങ്ങള്‍

ആന്‍റണി ഇര്‍വിനും ജോസഫ് സ്കൂളിങ്ങും. ഇരുവരും നീന്തല്‍ക്കുളത്തില്‍നിന്ന്്്്്് ലോകത്തെ നോക്കി ചിരിക്കുകയാണ്്. ലോകത്തെ അദ്ഭുതപ്പെടുത്തിയവര്‍ എന്നതാണ് റിയോ ഒളിമ്പിക്സ് ഇവര്‍ക്ക് നല്‍കുന്ന പുതിയ മേല്‍വിലാസം. ഒരാള്‍ ചെറുപ്പത്തിന്‍െറ അതിരില്ലാത്ത നേട്ടങ്ങളുടെ പ്രതീകമാവുമ്പോള്‍ മറ്റേയാള്‍ മുങ്ങിപ്പോകുമായിരുന്ന ജീവിതം  നീന്തിക്കയറി തിരിച്ചുപിടിച്ചവനാണ്. ആദ്യം ആന്‍റണി ഇര്‍വിന്‍െറ കഥ പറയാം. 16 വര്‍ഷത്തെ ഇടവേളക്കുശേഷം 50 മീ. ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടുന്നുവെന്നതാണ് ഈ 35കാരന്‍െറ പ്രാധാന്യം. അതുവഴി ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് നീന്തല്‍ ചാമ്പ്യനുമായി ഈ അമേരിക്കക്കാരന്‍.  2000ത്തില്‍ സിഡ്നിയിലായിരുന്നു ആദ്യ മെഡല്‍. ഇതിനിടയിലുള്ള ഒരു പതിറ്റാണ്ടുകാലത്തെ ഇര്‍വിന്‍െറ ജീവിതം അറിയുമ്പോള്‍ നാം അറിയാതെ എഴുന്നേറ്റുനിന്നുപോകും. മയക്കുമരുന്നിനടിമയായും മദ്യപിച്ചും ലക്കുകെട്ട ജീവിതം. ഒളിമ്പിക്സ് മെഡല്‍ വിറ്റ് ആ പണം യൂനിസെഫിന്‍െറ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ലോകത്തെ അമ്പരിപ്പിച്ചു. സംഗീത ട്രൂപ്പില്‍ ഗിറ്റാറുവായനക്കാരനായി ഏറെ നാള്‍. പൊലീസുമായി കാറോട്ടം. അവസാനം സമ്പാദ്യമെല്ലാം കളഞ്ഞുകുളിച്ച് ദുരിതജീവിതം. അവനാണ് തിരിച്ചുവന്ന് വീണ്ടും സ്വര്‍ണമണിഞ്ഞിരിക്കുന്നത്.

സിഡ്നിയില്‍ 4x100 മീ. ഫ്രീ സ്റ്റൈല്‍ റിലേയില്‍ വെള്ളിയും നേടിയിരുന്നു. ഒളിമ്പിക് നീന്തലില്‍ മെഡല്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ വംശജന്‍ എന്ന ബഹുമതിയും ആന്‍റണി ഇര്‍വിന് സ്വന്തം. പിന്നീട് ലോക ചാമ്പ്യന്‍ഷിപ്പിലും രണ്ടു സ്വര്‍ണം നേടി മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴാണ് 2003ല്‍ 22ാം വയസ്സില്‍ ഇര്‍വിന്‍ വഴിതെറ്റുന്നത്. നീന്തല്‍ കുളത്തില്‍ ഇറങ്ങാതായി. മദ്യവും മയക്കുമരുന്നും ചേര്‍ന്ന് ജീവിതം ആടിയുലച്ചു. വിഷാദരോഗത്തിനടിമയായി. 2004ല്‍ സൂനാമി ദുരന്തത്തിനിരയായവര്‍ക്ക് സംഭാവന നല്‍കാനായി ഇര്‍വിന്‍ തന്‍െറ സ്വര്‍ണമെഡല്‍ ഓണ്‍ലൈനില്‍ വിറ്റത് 17,000ത്തോളം ഡോളറിന്.
അരാജകത്വം നിറഞ്ഞ അക്കാലത്തെക്കുറിച്ച് ചോദിച്ചാല്‍ ആന്‍റണി ഇര്‍വിന്‍ പറയുക അതൊരു നിഗൂഢകാലമായിരുന്നെന്നാണ്. സ്വയം ശുദ്ധീകരണത്തിന് സഹായിക്കുമെന്ന് കരുതിയ ചില രീതികള്‍. നഷ്ടബോധമോ ദു$ഖമോ ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ളെന്നാണ് മറുപടി. ദു$ഖം പറഞ്ഞിരുന്നാല്‍ എങ്ങനെയാണ് മുന്നോട്ടുപോകാനാവുക. എന്താണ് സംഭവിച്ചതെന്ന് അറിയാം. ഇപ്പോഴത്തെ അവസ്ഥയില്‍ സന്തോഷമുണ്ട് -ജൂതനായാണ് ജനിച്ചതെങ്കിലും സെന്‍ ബുദ്ധിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇര്‍വിന്‍ പറയുന്നു.

കോളജില്‍ പഠനം പൂര്‍ത്തിയാക്കാനുള്ള തിരിച്ചുവരവാണ് നീന്തലില്‍ വീണ്ടും താല്‍പര്യം വളര്‍ത്തിയത്. 2011ല്‍ പോയകാലം തിരിച്ചുപിടിക്കാന്‍ കഠിനപരിശീലനം തുടങ്ങി. തൊട്ടടുത്ത വര്‍ഷം നടന്ന ലണ്ടന്‍ ഒളിമ്പിക്സില്‍ തന്‍െറ ഇഷ്ടയിനമായ 50 മീ. ഫ്രീസ്റ്റൈലില്‍ മത്സരിച്ചെങ്കിലും അഞ്ചാം സ്ഥാനത്തായി. ഇപ്പോള്‍ റിയോയില്‍ ഇത് രണ്ടാമത്തെ സ്വര്‍ണമാണ്. 100 മീ. റിലേയിലായിരുന്നു ആദ്യ സ്വര്‍ണം. 16 വര്‍ഷത്തെ ഇടവേളക്കുശേഷം ഒളിമ്പിക് സ്വര്‍ണം നേടുന്നതും ചരിത്രത്തിലാദ്യമാണ്.

*** *** *** *** ***
ഇനി ജോസഫ് സ്കൂളിങ് എന്ന ജോയെക്കുറിച്ച്: സംഭവിച്ചതൊന്നും ജോക്ക് വിശ്വസിക്കാനായിട്ടില്ല. തന്‍െറ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുക്കുക. അതും താന്‍ ആരാധനയോടെ കാണുന്ന ഇതിഹാസതാരത്തെ പിന്നിലാക്കി. ഏതൊരു 21കാരനും ആദ്യം വിശ്വസിക്കാനാകാതെ വിഭ്രാന്തിയിലാകും. അതുതന്നെയാണ് റിയോയിലെ നീന്തല്‍ കുളത്തില്‍ കഴിഞ്ഞദിവസം സംഭവിച്ചതും. അമേരിക്കയുടെ സ്വര്‍ണമീന്‍ മൈക്കല്‍ ഫെല്‍പ്സിന്‍െറ അത്യപൂര്‍വ തോല്‍വിയിലെ വിജയനായകനാണ് ജോ. റിയോയിലെ മറ്റൊരു സ്വര്‍ണത്തില്‍നിന്ന് ഫെല്‍പ്സിനെ തടഞ്ഞത് അതുവരെ അധികമാരും കേള്‍ക്കാത്ത ജോസഫ് സ്കൂളിങ് എന്ന സിംഗപ്പൂര്‍ക്കാരനാണ്. 100 മീ. ബട്ടര്‍ഫൈ്ളയില്‍ ജോസഫ് ഒന്നാമതത്തെുമ്പോള്‍ സിംഗപ്പൂരും ചരിത്രം മാറ്റിയെഴുതുകയായിരുന്നു. വെറും 55 ലക്ഷം ജനസംഖ്യയുള്ള സിംഗപ്പൂരിന്‍െറ ആദ്യ ഒളിമ്പിക് സ്വര്‍ണമായിരുന്നു അത്.

വിജയത്തിന്‍െറ ക്രെഡിറ്റ് ജോ നല്‍കുന്നത് ഫെല്‍പ്സിനാണെന്നതാണ് രസകരം. ‘തന്നെ ഇവിടെയത്തെിച്ചത് ഫെല്‍പ്സ് ആണ്. ഫെല്‍പ്സിനെപ്പോലെ ആകണമെന്നായിരുന്നു ചെറുപ്പത്തിലേയുള്ള ആഗ്രഹം. ഇപ്പോഴും ആഗ്രഹം മാത്രം. അദ്ദേഹത്തെപ്പോലെ 22ഉം 23ഉം സ്വര്‍ണം നേടാനൊന്നും ആര്‍ക്കുമാവില്ല. അദ്ദേഹത്തിനരികില്‍ നില്‍ക്കുക. ആഘോഷിക്കുക. ജീവതകാലം മുഴുവന്‍ ഓര്‍ക്കാന്‍ എനിക്കിത് മതി’. ഇരുവരും നേരത്തെ തന്നെ പരസ്പരമറിയും. 2008ലാണ് ജോ ആദ്യമായി ഫെല്‍പ്സിനെ കാണുന്നത്. ബെയ്ജിങ് ഗെയിംസിന്ുമുമ്പ് പരിശീലനത്തിനായി പോകുമ്പോള്‍ അമേരിക്കന്‍ ടീം സിംഗപ്പൂരില്‍ ഇറങ്ങിയപ്പോഴായിരുന്നു അത്. അന്ന് ഒന്നിച്ചെടുത്ത ഫോട്ടോ ഇന്നും ഒളിമ്പിക്സ് മെഡല്‍പോലെ സൂക്ഷിക്കുന്നുണ്ട് ജോ. ആ ബാലനാണ് എട്ടു വര്‍ഷത്തിനുശേഷം അതേ ഫെല്‍പ്സിനെ പിന്നിലാക്കി സ്വര്‍ണമണിഞ്ഞത്. തീര്‍ന്നില്ല. ബെയ്ജിങ് ഗെയിംസില്‍ ഫെല്‍പ്സ് സ്ഥാപിച്ച 50.39 സെക്കന്‍ഡിന്‍െറ ഒളിമ്പിക്സ് റെക്കോഡും പഴങ്കഥയാക്കി ജോ. ‘തോല്‍ക്കാന്‍ ആരും ഇഷ്ടപ്പെടില്ല പക്ഷേ, ജോയുടെ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു’ അതായിരുന്ന സാക്ഷാല്‍ ഫെല്‍പ്സിന്‍െറ കമന്‍റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.