കോഴിക്കോട്: ദീര്‍ഘദൂര ഇനങ്ങളിലൂടെ ആദ്യ സ്വര്‍ണമണിഞ്ഞ മൂന്നുപേര്‍ 1500 മീറ്ററിലൂടെ ഇരട്ട സ്വര്‍ണവുമായി ട്രാക്ക് വാണു. ബിബിന്‍ ജോര്‍ജ്, അനുമോള്‍ തമ്പി, അജിത്ത് എന്നിവരാണ് തിങ്കളാഴ്ചയിലെ രണ്ടാം സ്വര്‍ണത്തില്‍ മുത്തമിട്ടത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ 21 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തിയ മാര്‍ബേസിലിന്‍െറ ബിബിന്‍ജോര്‍ജ് 4.01.22 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് തന്‍െറ രണ്ടാമത്തെ സ്വര്‍ണം സ്വന്തമാക്കിയത്. പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിലെ സി.വി. സുഗന്ധകുമാര്‍ രണ്ടും പാലക്കാട് പറളി എച്ച്.എസ്.എസിലെ പി.എം. സഞ്ജയ് മൂന്നും സ്ഥാനം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ റെക്കോഡ് സ്വര്‍ണം നേടിയ മാര്‍ബേസിലിന്‍െറ അനുമോള്‍ തമ്പി 1500 മീറ്ററില്‍ 5.53.20 മിനിറ്റില്‍ രണ്ടാംസ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തു.
പാലക്കാട് കല്ലടിയുടെ കെ.ആര്‍. ആതിര രണ്ടും തിരുവനന്തപുരം സായിയുടെ മിന്നു പി. റോയ് മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി എച്ച്.എസ്.എസിലെ പി.എന്‍. അജിത്തും 3000 മീറ്ററിലെ പ്രകടനം ആവര്‍ത്തിച്ചു. 4.05.81 മിനിട്ടില്‍ ഫിനിഷ് ചെയ്താണ് അജിത്ത് ഡബ്ള്‍ നേടിയത്. കല്ലടി എച്ച്.എസ്.എസിന്‍െറ നികേഷ് നിതിന്‍, കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസിലെ ജയജിത്ത് പ്രസാദ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.