സമോറിന്‍: 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ വനിതാ ടീമിന് റിയോ ഒളിമ്പിക്സ് യോഗ്യത ഉറപ്പായി. സ്ലോവാക്യയില്‍ നടന്ന പി.ടി.എസ് അത്ലറ്റിക്സില്‍ സ്വര്‍ണമണിഞ്ഞ് ലോകറാങ്കിങ്ങില്‍ 14ാം സ്ഥാനത്തത്തെിയാണ് മലയാളികളടങ്ങിയ ഇന്ത്യന്‍ ടീം റിയോ ബെര്‍ത്ത് ഉറപ്പാക്കിയത്. 3 മിനിറ്റ് 31.39 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്.
മലയാളിതാരം അനില്‍ഡ തോമസ്, ജൗന മുര്‍മു, അശ്വിനി അകുഞ്ചി, എം.ആര്‍. പൂവമ്മ എന്നിവരാണ് ട്രാക്കിലിറങ്ങിയത്. 2015 ജനുവരി ഒന്നുമുതല്‍ 2016 ജൂലൈ 11 വരെയുള്ള കാലയളവിലെ മികച്ച രണ്ട് പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ റാങ്കിങ്ങിലൂടെയാണ് ഒളിമ്പിക്സ് റിലേ യോഗ്യത നല്‍കുന്നത്. ആഗസ്റ്റില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെയും (3:29.08), കഴിഞ്ഞദിവസം നടന്ന സ്ലോവാക്യ മീറ്റിലെയും പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ ഇന്ത്യ ലോകറാങ്കിങ്ങില്‍ 14ാം സ്ഥാനത്താണ്. ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ എട്ടുപേര്‍ നേരത്തെതന്നെ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. ശേഷിച്ച ഒമ്പത് മുതല്‍ 16 വരെ ടീമുകള്‍ക്കാണ് ഇപ്പോഴത്തെ മത്സരം. അതേസമയം, ജൂലൈ 11നകം മറ്റേതെങ്കിലും ടീമുകള്‍ ഇന്ത്യയെ 16ന് പുറത്തേക്ക് പിന്തള്ളിയാല്‍ ഒളിമ്പിക്സ് സാധ്യത മങ്ങും. ഈ മാസം 11ന് തുര്‍ക്കിയില്‍ നടക്കുന്ന യോഗ്യതാ മീറ്റില്‍ കൂടതല്‍ മികച്ചസമയം പുറത്തെടുത്ത് റാങ്കിങ് മെച്ചപ്പെടുത്തുമെന്ന് ഇന്ത്യന്‍ കോച്ച് മുഹമ്മദ് കുഞ്ഞി ‘മാധ്യമ’ത്തോട് പറഞ്ഞു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരങ്ങളായ ജിസ്ന മാത്യു, ടിന്‍റു ലൂക്ക, ദേബശ്രീ മജുംദാര്‍, പൂവമ്മ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഓടിയത്.
സ്ലോവാക്യയില്‍ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മലയാളിതാരം ജിതിന്‍ പോള്‍ 49.79 സെക്കന്‍ഡില്‍ ഓടി രണ്ടാംസ്ഥാനത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.