ഒളിമ്പിക് ട്രാക്കില്‍ റഷ്യക്ക് വിലക്ക്

വിയന: ഉത്തേജകമരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യക്കെതിരായ വിലക്ക് തുടരാന്‍ ലോക അത്ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) തീരുമാനം. കഴിഞ്ഞ നവംബറില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിക്കാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ റഷ്യന്‍ അത്ലറ്റിക്സ് ഫെഡറേഷനും സര്‍ക്കാറും പരാജയപ്പെട്ട സാഹചര്യത്തില്‍ നടപടി പിന്‍വലിക്കേണ്ടെന്ന് വിയനയില്‍ ചേര്‍ന്ന ഐ.എ.എ.എഫ് കൗണ്‍സില്‍ യോഗം തീരുമാനിച്ചതോടെ റഷ്യയുടെ ഒളിമ്പിക്സ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഇതോടെ റിയോ ഒളിമ്പിക്സിലെ ഗ്ളാമര്‍ ഇനമായ ട്രാക്ക്, ഫീല്‍ഡ് ഇനങ്ങളില്‍ റഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാനാവില്ല.

അതേസമയം, ചൊവ്വാഴ്ച ലോസന്നയില്‍ ചേരുന്ന രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിലെ തീരുമാനത്തിലേക്കാവും കായിക ലോകത്തിന്‍െറ അടുത്ത ശ്രദ്ധ. രാജ്യത്തെ പ്രതിനിധീകരിക്കാതെ അത്ലറ്റുകള്‍ക്ക് സ്വന്തം നിലയിലോ, ഫെഡറേഷന്‍ പതാകക്ക് കീഴിലോ മത്സരിക്കാന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷാവസാനം റഷ്യന്‍ അത്ലറ്റിക്സിനെ സസ്പെന്‍ഡ് ചെയ്തത്. രാജ്യാന്തര തലത്തില്‍ നേട്ടം കൊയ്യാന്‍ സര്‍ക്കാര്‍ സഹായത്തോടെ മരുന്നടി നടക്കുന്നുവെന്നായിരുന്നു ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ അന്വേഷണ റിപ്പോര്‍ട്ട്.
തങ്ങളുടെ അത്ലറ്റുകള്‍ ഉത്തേജക പരിശോധനയില്‍ പിടികൂടാതിരിക്കുവാന്‍ സര്‍ക്കാറും അത്ലറ്റിക് ഫെഡറേഷനും ഗൂഢാലോചന നടത്തിയതായാണ് ഡിക് പൗണ്ട് അധ്യക്ഷനായുള്ള കമീഷന്‍ ആരോപിച്ചത്.

റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവും അത്ലറ്റിക്സ് ഫെഡറേഷന്‍ ഭാരവാഹികളുടെയും സഹായത്തോടെ പരിശോധന സാമ്പിളുകള്‍ നശിപ്പിക്കുക, മരുന്നടിക്ക് വഴിയൊരുക്കുക, പരിശോധനാ ഫലങ്ങള്‍ അട്ടിമറിക്കുക, വാഡ സംഘത്തെ ഭീഷണിപ്പെടുത്തുക തുടങ്ങി ഗുരുതര ആരോപണങ്ങളാണ് റഷ്യക്കെതിരെ ഉയര്‍ത്തിയത്.
എന്നാല്‍, തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ റഷ്യന്‍ കായികമന്ത്രി വിതലി മത്കോ നിഷേധിച്ചു. കഴിഞ്ഞ ഏഴുമാസമായി റഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകള്‍ രാജ്യാന്തര മത്സരങ്ങളില്‍ വിലക്ക് നേരിടുകയാണ്. അതേസമയം, ഐ.എ.എ.എഫ് നടപടിയെ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ നേരിടാനാണ് റഷ്യയുടെ തീരുമാനം. കളങ്കിതരായ ഏതാനും അത്ലറ്റുകളുടെ പേരില്‍ രാജ്യത്തെ മുഴുവനായും വിലക്കുന്നതിനെ ചോദ്യം ചെയ്താവും കോടതിയെ സമീപിക്കുക. നടപടിയെ വിമര്‍ശിച്ച് പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനും കായികമന്ത്രി വിറ്റാലി മറ്റ്കോക്കും രംഗത്തത്തെി. 2012 ലണ്ടന്‍ ഒളിമ്പിക്സ് അത്ലറ്റിക്സില്‍ ഏഴ് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടിയ റഷ്യ രണ്ടാം സ്ഥാനത്തായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.