ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: ഡിസംബറില്‍ നടത്താനിരുന്ന ഇന്ത്യ-പാക് ഏകദിന, ട്വന്‍റി20 മത്സരങ്ങളെ സംബന്ധിച്ച് ഇന്ത്യ തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് പരമ്പര ഉപേക്ഷിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍. ഇതുസംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം തിങ്കളാഴ്ചയുണ്ടായേക്കും. 2016 മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പ് ഉള്‍പ്പെടെ ഇന്ത്യക്കെതിരെയുള്ള എല്ലാ മത്സരങ്ങളും ബഹിഷ്കരിക്കാനും ആലോചന നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളെ സംബന്ധിച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ട്വന്‍റി20 ലോകകപ്പില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ ഗവണ്‍മെന്‍റിന്‍െറ അനുമതിയുണ്ടെങ്കിലേ അന്തിമ തീരുമാനമെടുക്കൂ.
പരമ്പര വിഷയത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ വ്യാഴാഴ്ച ഷഹരിയാര്‍ ഖാന്‍ ബി.സി.സി.ഐക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, നാലുദിവസമായിട്ടും ഇന്ത്യ തീരുമാനം അറിയിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പുതിയ തീരുമാനം. ഇന്ത്യയുടെ നിഷേധാത്മക നിലപാടിനെതിരെ ഐ.സി.സിയില്‍ പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധം പുതുക്കുന്നതിന് പി.സി.ബി ആത്മാര്‍ഥമായി പരിശ്രമിച്ചു.
വേദി യു.എ.ഇയിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റണമെന്ന ബി.സി.സി.ഐയുടെ അഭ്യര്‍ഥനയും അംഗീകരിച്ചു. എന്നാല്‍, ഞങ്ങളുടെ ശ്രമം വെറുതെയായി. പരമ്പര നടക്കാത്തതില്‍ ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് പ്രേമികള്‍ നിരാശരാകുമെന്നും ഖാന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.