മുംബൈ: ഐ.പി.എല്ലില്‍ പുതുതായി ഇടംനേടിയ പുണെക്കും രാജ്കോട്ടിനും പ്രധാന താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്ളെയര്‍ ഡ്രാഫ്റ്റ് ചൊവ്വാഴ്ച മുംബൈയില്‍ നടക്കും. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിങ്സിലെയും രാജസ്ഥാന്‍ റോയല്‍സിലെയും വമ്പന്‍ താരങ്ങളെയാണ് ഡ്രാഫ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏതു ടീമില്‍ കളിക്കുമെന്ന കാത്തിരിപ്പിന് ഇതോടെ അറുതിയാവും.
പുറത്താക്കപ്പെട്ട രണ്ടു ടീമുകളിലെയും താരങ്ങളെ ഗ്രൂപ്പാക്കി തിരിച്ചാണ് പ്ളെയര്‍ ഡ്രാഫ്റ്റ് നടക്കുന്നത്. ആദ്യം വിളിക്കാനുള്ള അവസരം പുണെക്കായതിനാല്‍ എം.എസ്. ധോണിയെ ഇവര്‍ സ്വന്തമാക്കാനാണ് സാധ്യത. ഏറ്റവും മൂല്യമേറിയ താരത്തിന് 12.5 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. പിന്നീട് വരുന്ന നാലു താരങ്ങള്‍ക്ക് യഥാക്രമം 9.5, 7.5, 5.5, 4 കോടി രൂപ വീതമാണ് നല്‍കേണ്ടി വരുക. ഡ്രാഫ്റ്റില്‍ അഞ്ച് താരങ്ങളെ വീതം തെരഞ്ഞെടുക്കാനാണ് ടീമുകള്‍ക്ക് അവസരം ഉണ്ടാവുക. ബാക്കിവരുന്ന താരങ്ങളെ ഫെബ്രുവരിയില്‍ നടക്കുന്ന താരലേലത്തില്‍ വിളിച്ചെടുക്കാം. ഓരോ ടീമിനും 40മുതല്‍ 66 കോടിവരെ താരങ്ങള്‍ക്കായി മുടക്കാം. സ്വന്തം നാട്ടുകാരന്‍ രവീന്ദ്ര ജദേജയെ സ്വന്തമാക്കാനായിരിക്കും രാജ്കോട്ടിന്‍െറ ശ്രമം. സുരേഷ് റെയ്ന, അശ്വിന്‍, രഹാനെ, ആശിശ് നെഹ്റ, മോഹിത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് മറ്റു പ്രധാന ഇന്ത്യന്‍ താരങ്ങള്‍. ഇവര്‍ക്ക് പുറമെ ന്യൂസിലന്‍ഡ് താരം ബ്രന്‍ഡം മക്കല്ലം എന്നിവരും പട്ടികയിലുണ്ട്. സഞ്ജു വി. സാംസണാണ് ഡ്രാഫ്റ്റ് പട്ടികയിലുള്ള ഏക മലയാളി സാന്നിധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.