ക്രിസ്മസ് ആഘോഷങ്ങളുടെ ആവേശം അവസാനിക്കുംമുമ്പേ ക്രിക്കറ്റ് ലോകം പിച്ചിലേക്ക്. സമ്മാനപ്പെട്ടി തുറക്കുന്ന ‘ബോക്സിങ് ഡേ’യില്‍ ലോക ക്രിക്കറ്റിലെ ആറു വമ്പന്മാരാണ് ഏറ്റുമുട്ടുന്നത്. ഇംഗ്ളണ്ടിന്‍െറ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഡര്‍ബനില്‍ നടക്കുമ്പോള്‍ ലോക ക്രിക്കറ്റര്‍ സ്റ്റീവന്‍ സ്മിത്തിന്‍െറ ആസ്ട്രേലിയന്‍പട മെല്‍ബണില്‍ കരീബിയക്കാര്‍ക്കെതിരെ കൊമ്പുകോര്‍ക്കും. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ കീഴില്‍ ന്യൂസിലന്‍ഡ്, സ്വന്തം നാട്ടിലെ അവസാന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയെ നേരിടും.
ദക്ഷിണാഫ്രിക്ക x ഇംഗ്ളണ്ട്
ഇന്ത്യക്കെതിരെ പരമ്പര തോറ്റെങ്കിലും ടെസ്റ്റ് റാങ്ക് പട്ടികയില്‍ ഇപ്പോഴും ഒന്നാമതാണ് ദക്ഷിണാഫ്രിക്ക. സമീപകാലത്തെ മോശം ഫോം കാരണം ഇംഗ്ളണ്ട് പട്ടികയില്‍ ആറാമതാണെങ്കിലും അവരെ എഴുതിത്തള്ളാനാകില്ല. ആഷസില്‍ ഓസീസിനെ പരാജയപ്പെടുത്തിയതിന്‍െറ ആവേശം അവരില്‍നിന്ന് ചോര്‍ന്നുപോയിട്ടുണ്ടാകില്ല. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കുക്കും രണ്ടാം നമ്പര്‍ താരം ജോ റൂട്ടും മുന്നില്‍നിന്ന് നയിക്കുമ്പോള്‍ ബൗളിങ് നിരയില്‍ ജെയിംസ് ആന്‍ഡേഴ്സന്‍െറ അഭാവം ക്ഷീണമാകും.
ദക്ഷിണാഫ്രിക്കന്‍ വംശജന്‍ നിക് കോംപ്ടന്‍, അലക്സ് ഹെയ്ല്‍സ്, ജെയിംസ് ടെയ്ലര്‍ എന്നിവരായിരിക്കും ഇംഗ്ളണ്ട് ബാറ്റിങ്ങിന്‍െറ മറ്റ് നെടുന്തൂണുകള്‍.
ഇന്ത്യക്കെതിരെയുള്ള പരമ്പരയില്‍ പുറത്തിരുന്ന ഡെയ്ല്‍ സ്റ്റെയ്ന്‍ തിരിച്ചത്തെുന്നതാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്‍െറ കരുത്ത് വര്‍ധിപ്പിക്കുന്നത്. സ്റ്റെയിനോടൊപ്പം മോര്‍നെ മോര്‍ക്കല്‍, റബാദ, കെയ്ല്‍ അബോട്ട് എന്നിവരുംകൂടി ചേരുമ്പോള്‍ പേസ്നിര ശക്തമാകും. സ്പിന്നറായി ഡെന്‍ പീറ്റ് ടീമിലുള്‍പ്പെട്ടേക്കും.
ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ ഹാഷിം ആംലയുടെ മോശം ഫോമാണ് ആതിഥേയരെ കുഴക്കുന്നത്. എ.ബി. ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ളെസിസ്, ജെ.പി. ഡുമിനി എന്നീ മുന്‍നിര ബാറ്റ്സ്മാന്മാര്‍ ഫോമിലാണ്. പുതുമുഖ ബാറ്റ്സ്മാന്‍ തെംബ ബവുമയും ടീമില്‍ ഇടംപിടിച്ചേക്കും.
പുലിമടയിലേക്ക് വിന്‍ഡീസ്
പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് മുന്നില്‍നില്‍ക്കുന്ന ആസ്ട്രേലിയയെ വിന്‍ഡീസ് എങ്ങനെ പ്രതിരോധിക്കുമെന്നതാകും രണ്ടാം ടെസ്റ്റില്‍ ഉറ്റുനോക്കുന്നത്. മൂന്നു ദിനംകൊണ്ടാണ് ഒന്നാം ടെസ്റ്റ് ഓസീസ് സ്വന്തമാക്കിയത്. പഴയ പ്രതാപത്തിന്‍െറ നിഴലില്‍നില്‍ക്കുന്ന കരീബിയന്‍ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓസീസിന് ഭീഷണിയല്ല. ആദ്യ ടെസ്റ്റില്‍നിന്ന് മാറ്റങ്ങളോടെയായിരിക്കും ഓസീസ് ഇറങ്ങുക. സ്കോട് ബൊലാന്‍ഡ് അരങ്ങേറും. ഉസ്മാന്‍ ഖ്വാജ, മിച്ചല്‍ മാര്‍ഷ് എന്നിവരും ഇറങ്ങിയേക്കും. പുതുമുഖതാരം സ്റ്റീഫ് ഓക്ഫീയും ടീമിലിടം നേടും. സ്റ്റീവന്‍ സ്മിത്തിന് ലഭിച്ച പുരസ്കാരം ജയത്തോടെ ആഘോഷിക്കുകയായിരിക്കും കംഗാരുക്കളുടെ ലക്ഷ്യം.
മറുവശത്ത് ഡാരന്‍ ബ്രാവോ, ക്രെയ്ഗ് ബ്രെയ്ത്വെയ്റ്റ് എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതിയത്.
ടെസ്റ്റ് പരമ്പര നഷ്ടമായ വേദനയില്‍ ലങ്ക, കിവികള്‍ക്കെതിരെ ഇറങ്ങുമ്പോള്‍ സ്വന്തം നാട്ടില്‍ തോറ്റുകൊടുക്കാതിരിക്കുകയാകും ന്യൂസിലന്‍ഡിന്‍െറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.