‘ഏകദിനത്തിൽ സഞ്ജുവില്ല, അഭിഷേക് ഒന്നിലുമില്ല, രസകരമാണ് ഈ സെലക്ഷൻ’; പരിഹാസവുമായി ശശി തരൂർ

ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം സെലക്ഷനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. സഞ്ജു സാംസണെ ഏകദിന ടീമിൽനിന്ന് ഒഴിവാക്കിയതും അഭിഷേക് ശർമയെ ഇരു ടീമിൽനിന്നും തഴഞ്ഞതുമാണ് കടുത്ത ക്രിക്കറ്റ് ആരാധകൻ കൂടിയായ തരൂരിനെ ചൊടിപ്പിച്ചത്.

‘ഈ മാസം അവസാനം നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം തെരഞ്ഞെടുപ്പ് രസകരമാണ്. തന്റെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണെ ഏകദിനത്തിലേക്ക് തെരഞ്ഞെടുത്തിട്ടില്ല. അതേസമയം, സിംബാബ്​‍വെക്കെതിരായ ട്വന്റി 20 പരമ്പരയിൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമയെ തീരെ പരിഗണിച്ചില്ല. എന്തായാലും ടീമിന് ആശംസകൾ’ -എന്നിങ്ങനെയായിരുന്നു എക്സിൽ തരൂരിന്റെ പ്രതികരണം.

Shashi Tharoorഇന്ത്യ കളിച്ച അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 114 പന്തിൽ 108 റൺസെടുത്ത സഞ്ജു അന്ന് ടീമിനെ 78 റൺസ് ജയത്തിലേക്ക് നയിച്ചിരുന്നു. സഞ്ജുവിനെ അവഗണിച്ചതിനെതിരെ ശക്തമായി രംഗത്തുവന്ന ആരാധകർ, വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയും പോലെ പിന്തുണ ലഭിക്കാൻ സാംസൺ അർഹനാണെന്നും അദ്ദേഹം ലോകത്തിലെ നമ്പർ 1 ബാറ്ററായിരിക്കുമെന്നും നിലവിലെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീർ പറയുന്ന മുൻ ഇന്റർവ്യൂ കുത്തിപ്പൊക്കിയിട്ടുമുണ്ട്. സിംബാബ്​‍വെ പര്യടനത്തിൽ സെഞ്ച്വറിയടക്കം നേടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അഭിഷേക് ശർമ. ഐ.പി.എല്ലിലും തകർപ്പൻ പ്രകടനമായിരുന്നു യുവ താരത്തിന്റേത്.

ഹാർദിക് പാണ്ഡ്യയെയും സഞ്ജു സാംസണെയും ഏകദിന ടീമിൽനിന്ന് ഒഴിവാക്കിയതും ട്വന്റി 20യിൽ ഹാർദികിനെ തഴഞ്ഞ് സൂര്യകുമാർ യാദവിനെ നായകനാക്കിയതും സിംബാബ്​‍വെ പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമയെയും ഋതുരാജ് ഗെയ്ക്‍വാദിനെയും തഴഞ്ഞ് റിയാൻ പരാഗിന് അവസരം നൽകിയതുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനത്തിനും പരിഹാസത്തിനും ഇടയാക്കിയിട്ടുണ്ട്. ട്വന്റി 20 നായക സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ച ഹാർദിക് പാണ്ഡ്യക്ക് ഉപനായക സ്ഥാനം പോലും നൽകാത്തതും വിമർശനത്തിനിടയാക്കുന്നുണ്ട്. ഗംഭീർ മെന്ററായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന ഹർഷിത് റാണക്ക് ഏകദിന ടീമിൽ അവസരം നൽകിയത് പക്ഷപാതമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ഏകദിന ടീമിനെ രോഹിത് ശർമയും ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവുമാണ് നയിക്കുന്നത്. രോഹിത് ശർമ ട്വന്റി 20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഹാർദിക് പാണ്ഡ്യയാണോ സൂര്യയാണോ അടുത്ത നായകനെന്ന സസ്​പെൻസിന് ഇതോടെ വിരാമമായിരുന്നു. ഇരു ഫോർമാറ്റിലും ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. ട്വന്റി 20യിൽ വിക്കറ്റ് കീപ്പർമാരായി ഋഷബ് പന്തും സഞ്ജു സാംസണും ടീമിലുണ്ട്. അതേസമയം, ഏകദിനത്തിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ മറ്റൊരു വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത് കെ.എൽ രാഹുലാണ്.

ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‍ലി, കെ.എൽ രാഹുൽ, ഋഷബ് പന്ത്, ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, ​മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹ്മദ്, ഹർഷിത് റാണ.

ട്വന്റി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷബ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്, ഖലീൽ അഹ്മദ്, മുഹമ്മദ് സിറാജ്.

Tags:    
News Summary - 'No Sanju, no Abhishek, Interesting squad selection'; Shashi Tharoor with sarcasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.