പേരുദോഷം മാറ്റി സ്പെയിന്‍


പാരിസ്: കഷ്ടിച്ച് ജയിക്കുന്നവരെന്ന് ഇനി സ്പെയിനിനെ വിളിക്കരുത്. തുര്‍ക്കിയുടെ വലനിറച്ചാണ് വെള്ളിയാഴ്ച രാത്രി സ്്പെയിന്‍ കളംവിട്ടത്. ഗോളടിക്കാത്തവരെന്ന പേരുദോഷം മാറാന്‍ ഈ വിജയം ഗുണംചെയ്യുമെന്ന് സ്പെയിന്‍ താരം അല്‍വാറോ മൊറാറ്റ പറയുന്നു. മൊറാറ്റയുടെ ഇരട്ടപ്രഹരത്തിന്‍െറ ബലത്തിലാണ് തുര്‍ക്കിക്കെതിരെ സ്പെയിന്‍ ഏകപക്ഷീയമായ മൂന്നുഗോളിന് ജയിച്ചത്.
ഗോളടിക്കാര്യത്തില്‍ പിശുക്കന്മാരായാണ് സ്പെയിന്‍ അറിയപ്പെടുന്നത്. കഴിഞ്ഞ കുറെ നാളായി ഒരു ഗോളിന്‍െറ വ്യത്യാസത്തിലായിരുന്നു ചാമ്പ്യന്മാര്‍ ജയിച്ചുകയറിയിരുന്നത്. യൂറോകപ്പില്‍ ചെക്കിനെതിരായ ആദ്യ മത്സരത്തിലും ഇതിന് മാറ്റമുണ്ടായില്ല. ഇതില്‍നിന്ന് വ്യത്യസ്തമായി മധ്യനിരയിലെ ഒത്തൊരുമയും ഫിനിഷിങ്ങിലെ കൃത്യതയും ഒരുമിച്ചപ്പോഴാണ് തുര്‍ക്കിക്കെതിരെ മൂന്നുഗോളുകള്‍ വീണത്. ഗോള്‍ദാഹവുമായി കളത്തിലിറങ്ങിയ ചാമ്പ്യന്മാര്‍ 18 ഷോട്ടാണ് ലക്ഷ്യം തേടി പായിച്ചത്. കാത്തിരിപ്പിനൊടുവില്‍ 34ാം മിനിറ്റില്‍ ആദ്യ ഗോള്‍ എത്തി. നോളിറ്റോയുടെ ക്രോസില്‍ മൊറാറ്റയുടെ ഹെഡര്‍ വലയിലേക്ക് നീങ്ങിയപ്പോള്‍ തൊട്ടടുത്തൊന്നും തുര്‍ക്കിയുടെ പ്രതിരോധഭടന്മാര്‍ ഇല്ലായിരുന്നു. ഏറെ വൈകിയില്ല രണ്ടാം ഗോളിന്. മൂന്നു മിനിറ്റിനപ്പുറം നോളിറ്റോയുടെ പാദങ്ങള്‍ തുര്‍ക്കിയുടെ വലകുലുക്കി. ഇവിടെയും തുര്‍ക്കിയുടെ പ്രതിരോധത്തിലെ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ഒറ്റയാനായി മുന്നില്‍നിന്ന ഗോളി വോള്‍കാന്‍ ബാബാകാന്‍ ചാടിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. രണ്ടാംപകുതി തുടങ്ങിയതോടെ വീണ്ടും മൊറാറ്റയത്തെി. 48ാം മിനിറ്റില്‍ ഒരുവട്ടം കൂടി മൊറാറ്റ വലകുലുക്കി. ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഒരു ഡസന്‍ അവസരമാണ് സ്പെയിനിന് മുന്നില്‍ തുറന്നുകിട്ടിയത്. രണ്ടുകളിയില്‍നിന്ന് ആറു പോയന്‍റുമായി സ്പെയിന്‍ പ്രീ-ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.