പോസ്റ്റില്‍ ചിതറിയ പറങ്കി സ്വപ്നങ്ങള്‍

സെയ്ന്‍റ് ഡെനീസ്: പാരിസിലെ ഈ രാത്രി ക്രിസ്റ്റ്യാനോ മറക്കാനിടയില്ല. വല നിറഞ്ഞുകളിച്ച റോബര്‍ട്ട് ആല്‍മെറെന്ന ഓസ്ട്രിയന്‍ ഗോളിക്ക് പിടികൊടുക്കരുതെന്ന് മനസ്സിലുറപ്പിച്ച് തൊടുത്ത പെനാല്‍റ്റി കിക്ക് പോസ്റ്റില്‍തട്ടി തെറിച്ചത് ക്രിസ്റ്റ്യാനോയുടെ വാര്‍ധക്യകാല സ്വപ്നങ്ങളില്‍പോലും നിറയും. പറങ്കികളുടെ പുറത്തേക്കുള്ള യാത്രക്ക് നായകന്‍തന്നെ വഴിതെളിച്ചത് പോര്‍ചുഗീസുകാര്‍ അടുത്തകാലത്തൊന്നും മറക്കാനും പൊറുക്കാനുമിടയില്ല.അടുത്ത മത്സരത്തില്‍ ഗ്രൂപ്പിലെ മഹാശക്തികളായ ഹംഗറിയെ തോല്‍പിച്ച് പോര്‍ചുഗല്‍ രണ്ടാം റൗണ്ടിലത്തെുമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ല.

ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ നിര്‍ണായക സമയത്ത് ലഭിച്ച പെനാല്‍ട്ടി പാഴാക്കിയതില്‍ കടുത്ത വിമര്‍ശമേറ്റുവാങ്ങുകയാണ് ക്രിസ്റ്റ്യാനോ. ഗോള്‍ക്ഷാമത്തിനൊടുവില്‍ 78ാം മിനിറ്റിലാണ് പോര്‍ചുഗലിനെ തേടി പെനാല്‍റ്റിയത്തെുന്നത്. മുമ്പ് കിട്ടിയ പല അവസരങ്ങളും റോബര്‍ട്ടോ ആല്‍മര്‍ തട്ടിയകറ്റിയത് കൊണ്ടാവാം പോസ്റ്റിന് വലതമൂലയില്‍ സുരക്ഷിതമായി പ്ളേസ് ചെയ്യാനായിരുന്നു റൊണാള്‍ഡോയുടെ ശ്രമം. സമ്മര്‍ദവും ദൗര്‍ഭാഗ്യവും ഇടകലര്‍ന്നപ്പോള്‍ പോസ്റ്റിനപ്പുറം കടക്കാന്‍ പന്തിനായില്ല.

14 വര്‍ഷത്തെ കരിയറിനിടയില്‍ ആദ്യമായല്ല ക്രിസ്റ്റ്യാനോ പെനാല്‍റ്റി പാഴാക്കുന്നത്. രാജ്യത്തിനും ക്ളബിനും വേണ്ടി 110 പെനാല്‍റ്റിയെടുത്തതില്‍ 19 എണ്ണവും പുറത്തായിരുന്നു. ഇതിനേക്കാള്‍ ഭയപ്പെടുത്തുന്ന കണക്കുകളാണ് കഴിഞ്ഞവര്‍ഷം ക്രിസ്റ്റ്യാനോയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് പെനാല്‍റ്റിയില്‍ നാലും പാഴാക്കി. കഴിഞ്ഞ സീസണില്‍ 13 പെനാല്‍റ്റിയെടുത്ത ക്രിസ്റ്റ്യാനോക്ക് എട്ടെണ്ണംമാത്രമാണ് ലക്ഷ്യത്തിലത്തെിക്കാന്‍ കഴിഞ്ഞത്. കരിയറിന്‍െറ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം സമ്മര്‍ദത്തിനടിപ്പെട്ടുപോകുന്നു റൊണാള്‍ഡോ.

ഈ യൂറോകപ്പിലെ ആദ്യ പെനാല്‍റ്റി നഷ്ടമാണ് റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. പ്രധാന ടൂര്‍ണമെന്‍റില്‍ പെനാല്‍റ്റി തുലക്കുന്ന ആദ്യ പോര്‍ചുഗീസ് താരവും ഇനി ക്രിസ്റ്റ്യാനോ ആയിരിക്കും.ഒരുകാലത്ത് ഫ്രീകിക്കുകളുടെ കൂട്ടുകാരനായിരുന്നു ക്രിസ്റ്റ്യാനോ. ഇന്ന് അതിനും മാറ്റം വന്നിരിക്കുന്നു. രാജ്യത്തിനുവേണ്ടി 36 ഫ്രീകിക്കുകള്‍ എടുത്തതില്‍ ഒന്നുപോലും ഗോള്‍വര കണ്ടിട്ടില്ല. ഓസ്ട്രിയക്കെതിരെ ലഭിച്ച രണ്ടെണ്ണവും ഇതില്‍പെടും.ഓസ്ട്രിയക്കെതിരായ സമനിലക്ക് ക്രിസ്റ്റ്യാനോ മാത്രമല്ല ഉത്തരവാദി.

ഇരുപകുതികളിലുമായി കിട്ടിയ രണ്ടു ഡസന്‍ അവസരങ്ങള്‍ പാഴാക്കിയ മുന്നേറ്റനിരക്കും ഈ ഫലത്തില്‍ പങ്കുണ്ട്.പക്ഷേ, പോര്‍ചുഗലിന്‍െറ ജയവും തോല്‍വിയും ക്രിസ്റ്റ്യാനോയെ ചുറ്റിപ്പറ്റി നില്‍ക്കുന്നതിനാല്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് കഴിയില്ല. തലകുനിച്ച് തിരിച്ചുപോകുന്ന ക്രിസ്റ്റ്യാനോയെ നോക്കി ‘മെസ്സി, മെസ്സി’ എന്ന് ആര്‍ത്തുവിളിച്ചാണ് കാണികള്‍ പ്രതിഷേധമറിയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.