കാസ്പെർസ്കിക്ക് നിരോധനമേർപ്പെടുത്തി യു.എസ്

വാഷിങ്ടൺ: ആന്റിവൈറസ് സോഫ്റ്റ്വെയറായ കാസ്പെർസ്കിക്ക് നിരോധനവുമായി യു.എസ്. റഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ സുരക്ഷ കമ്പനിയാണ് സോഫ്റ്റ്വെയർ നിർമിക്കുന്നത്. സുരക്ഷക്ക് ഭീഷണിയാണെന്ന് അറിയിച്ചാണ് കാസ്പെർസ്കിക്ക് യു.എസ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

റഷ്യൻ സർക്കാറിന്റെ സൈബർ രംഗത്തെ നേട്ടങ്ങളും കാസ്പെർസ്കിയെ നിയന്ത്രിക്കാനുള്ള കഴിവും മുൻനിർത്തിയാണ് സോഫ്റ്റ്വെയറിന് നിരോധനമേർപ്പെടുത്തുന്നതെന്ന് യു.എസ് വിശദീകരിച്ചു. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സാണ് നിരോധനമേർപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. യു.എസിൽ ഇനി മുതൽ കമ്പനിക്ക് സോഫ്റ്റ്വെയർ വിൽക്കാനാവില്ല. എന്നാൽ, നിലവിൽ വിറ്റിട്ടുള്ള സോഫ്റ്റ്വെയറുകൾക്ക് അപ്ഡേറ്റ് നൽകാമെന്നും യു.എസ് വ്യക്തമാക്കി.

പ്രൊഫഷണലുകൾ കാസ്പെർസ്കി ആന്റി വൈറസ് സോഫ്റ്റ്വെയറിന് പകരം ബദലുകൾ ഉപയോഗിക്കണമെന്നും യു.എസ് നിർദേശിച്ചിട്ടുണ്ട്. കാസ്പെർസ്കി പോലുള്ള കമ്പനികളെ ചൂഷണം ചെയ്ത് യു.എസിൽ നിന്നും വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് റഷ്യ തെളിയിച്ചിട്ടുണ്ട്. ഇനിയും ഇത്തരം സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുക വഴി യു.എസിന്റെ ദേശസുരക്ഷയെയാണ് അപകടത്തിലാക്കുന്നതെന്നും അതുകൊണ്ടാണ് ഇത് ഒഴിവാക്കുന്നതെന്നും യു.എസ് സെക്രട്ടറി ഓഫ് കോമേഴ്സ് ജിന റായ്മോണ്ടോ പറഞ്ഞു.

ജൂലൈ 20 മുതലായിരിക്കും സോഫ്റ്റ്വെയറിന്റെ വിൽപനക്ക് യു.എസിൽ നിരോധനം വരിക. സെപ്റ്റംബർ 29 വരെ നിലവിലുള്ള ഉപഭോക്താക്കൾക്ക് സോഫ്റ്റ്വെയർ കമ്പനിക്ക് അപ്ഡേറ്റ് നൽകാം. 2017 മുതൽ യു.എസ് സർക്കാറിന്റെ ഉപകരണങ്ങളിൽ കാസ്പെർസ്കിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.  

Tags:    
News Summary - US bans Russian company Kaspersky’s software over security concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.