മെയ്നില്‍ ഹിലരിക്ക് തിരിച്ചടി; പോര്‍ട്ടോ റികോയില്‍ റൂബിയോ

ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ വമ്പന്മാര്‍ക്ക് തിരിച്ചടി തുടരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ മെയ്നില്‍ ഡെമോക്രാറ്റിക് കോക്കസില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റനെബഹുദൂരം പിറകിലാക്കി ബേണി സാന്‍ഡേഴ്സ് വിജയിച്ചു. 91 ശതമാനം വോട്ടുകള്‍ എണ്ണിയതില്‍ 64 ശതമാനവും സാന്‍ഡേഴ്സിനൊപ്പമാണ്. ക്ളിന്‍റന് 36 ശതമാനം മാത്രമേ നേടാനായുള്ളൂ. പോര്‍ട്ടോ റികോ റിപ്പബ്ളിക്കന്‍ പ്രൈമറിയില്‍ മാര്‍കോ റൂബിയോ ഡൊണാള്‍ഡ് ട്രംപിനെ അനായാസം മറികടന്നു. റിപ്പബ്ളിക്കന്‍ സാധ്യതാ പട്ടികയില്‍ ഏറെ മുന്നിലുള്ള ട്രംപിന് 13 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇവിടെ ലഭിച്ചത്. ടെഡ് ക്രൂസ് ഒമ്പതും കാസിച് ഒന്നും ശതമാനം വോട്ടുകള്‍ നേടി.  
ആദ്യ ഘട്ട പോരാട്ടം പകുതിയോടടുക്കുമ്പോള്‍ റിപ്പബ്ളിക്കന്‍ നിരയില്‍ ട്രംപിന് 384ഉം ക്രൂസിന് 300ഉം റൂബിയോക്ക് 151ഉം പ്രതിനിധികളാണുള്ളത്. റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍ 1237 പ്രതിനിധികളെ ജയിപ്പിക്കാനാകണം. തുടക്കത്തില്‍ ട്രംപ് ഒറ്റക്കു നടത്തിയ കുതിപ്പ് അവസാനത്തോടടുക്കുമ്പോള്‍ പിറകോട്ടായത് മത്സരം കടുത്തതാക്കിയിട്ടുണ്ട്.
മെയ്ന്‍ കോക്കസില്‍ വിജയം സ്വന്തമാക്കിയെങ്കിലും ഡെമോക്രാറ്റ് നിരയില്‍ മൊത്തം പ്രതിനിധികളുടെ എണ്ണത്തില്‍ സാന്‍ഡേഴ്സ് ഏറെ പിറകിലാണ്. സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികള്‍ വേണ്ടിടത്ത് ഹിലരി ഇതിനകം പകുതിയോളം സ്വന്തമാക്കിയിട്ടുണ്ട് -1130. സാന്‍ഡേഴ്സിനാകട്ടെ, 499 പേര്‍ മാത്രമാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.