ഇസ്രായേല്‍ തടവില്‍ കഴിയുന്ന പത്രപ്രവര്‍ത്തകന്‍െറ നില ഗുരുതരം

റാമല്ല: ഇസ്രായേല്‍ തടവിലിട്ട ഫലസ്തീനി പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ഖ്വീഖിന്‍െറ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മൂന്നുമാസമായി നിരാഹാരസമരം തുടരുകയണ് അല്‍ഖ്വീഖ്. കഴിഞ്ഞ നവംബറിലാണ് സൗദി ടെലിവിഷന്‍ ചാനലിലെ പത്രപ്രവര്‍ത്തകനായ അല്‍ഖ്വീഖിനെ ഇസ്രായേല്‍ സൈന്യം തടവിലാക്കിയത്. ഫലസ്തീനികളെ സംഘര്‍ഷത്തിനു പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.  കുറ്റം ചുമത്താതെ അറസ്റ്റ് ചെയ്ത അല്‍ഖ്വീഖിനെ കരുതല്‍ തടങ്കലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇപ്രകാരം കുറ്റംചുമത്താതെ ഇസ്രായേല്‍ ജയിലുകളില്‍ 660 ഫലസ്തീനികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റില്‍ പ്രതിഷേധിച്ച് മൂന്നുമാസമായി അല്‍ഖ്വീഖ് നിരാഹാരസമരം തുടരുകയാണ്. വെള്ളം മാത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് യര്‍മൂക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.
എന്നിട്ടും അല്‍ഖ്വീഖിനെ വിട്ടയക്കാന്‍ ഇസ്രായേല്‍ തയാറാകുന്നില്ല. ഫലസ്തീന്‍ മാധ്യമങ്ങള്‍ സംഘര്‍ഷം വിതക്കുകയാണെന്നും ഇസ്രായേല്‍ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയാണെന്നും  പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.