പാകിസ്താനില്‍ ഒമ്പത് പേരുടെ വധശിക്ഷ കരസേനാമേധാവി ശരിവെച്ചു

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഒമ്പത് ഭീകരവാദികള്‍ക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ കരസേന മേധാവി ജനറല്‍ റഹീല്‍ ശരീഫ് ശരിവെച്ചു. ഇതോടെ ഒമ്പതുപേര്‍ക്കും തൂക്കുമരത്തിലേക്ക് വഴിതെളിഞ്ഞു. മുള്‍ത്താനിലെ ഐ.എസ്.ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയതും വര്‍ഗീയ കൊലപാതകങ്ങളുമുള്‍പ്പെടെ തീവ്രവാദ കേസുകളിലാണ് ഒമ്പത് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ചാവേര്‍ ബോംബാക്രമണം, കൊലപാതകം, സൈനികരെ ആക്രമിക്കല്‍ ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി നാല് ഭീകരര്‍ക്ക് മൂന്നു ദിവസം മുമ്പ് ശിക്ഷ നടപ്പാക്കിയിരുന്നു. 

മുഹമ്മദ് ഘാവ്രി, അബ്ദുള്‍ ഖയ്യും, അക്സാന്‍ മെഹ്ബൂബ് എന്നിവരും വധശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. റാവല്‍പിണ്ടിയിലെ പരേഡ് ലെയ്ന്‍ പള്ളിയില്‍ 38 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ പ്രതിയാണ് മുഹമ്മദ് ഘാവ്രി. മുള്‍ത്താനിലെ ഐ.എസ്.ഐ ആസ്ഥാനത്തുനടന്ന ആക്രമണത്തില്‍ പ്രതിയാണ് ഖയ്യൂം. അല്‍ഖാഇദയുടെ സജീവ അംഗമായ മെഹ്ബൂബ് സൈനികര്‍ക്കും പൊലീസിനും എതിരെ നടന്ന വിവിധ ആക്രമണങ്ങളില്‍ പ്രതിയാണ്. സൈനികരെയും സിവിലിയന്മാരെയും കൊലപ്പെടുത്തിയ ഇംറാനും വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍പ്പെടുന്നു. ലാഹോറില്‍ അഞ്ച് ശിയ വിഭാഗക്കാരെ കൊലപ്പെടുത്തിയ കേസില്‍ സിപാഹെ സഹാബ എന്ന സംഘടനയുടെ അഞ്ച് അംഗങ്ങള്‍ക്കും വധശിക്ഷയുണ്ട്. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.