കരുത്തിൽ പിന്നിലല്ല ഹിസ്ബുല്ല; ഇനിയൊരു യുദ്ധം ഇസ്രായേൽ താങ്ങുമോ?

ഗസ്സയിലെ അധിനിവേശം ഒരു വർഷം പൂർത്തിയാകാനൊരുങ്ങുമ്പോൾ ഏകപക്ഷീയമായി മറ്റൊരു ആക്രമണത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് ഇസ്രായേൽ. ലബനാനെയാണ് ഇക്കുറി ഇസ്രായേൽ ഉന്നമിട്ടിരിക്കുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ തുടങ്ങിയ ആക്രമണം ഒരു ദിവസം പിന്നിടുമ്പോൾ 500ലേറെ പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, ലബനാനിലെ പോരാട്ടം ഇസ്രായേലിന് അത്രക്ക് എളുപ്പമാവില്ലെന്നാണ് മേഖലയിൽ നിന്നുള്ള വിദഗ്ധർ പറയുന്നത്.

ഹമാസിനെതിരായ യുദ്ധം ഇസ്രായേൽ സൈന്യത്തെ തളർത്തിയിട്ടുണ്ട്. ​ആവശ്യമായ തോതിലുള്ള സൈനികരുടെ സേവനം ഇസ്രായേലിന് ലഭ്യമാവുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമേ സമ്പദ്‍വ്യവസ്ഥ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ബന്ദിക​​ളെ തിരിച്ചെത്തിക്കാനും വെടിനിർത്തലിനുമായി വലിയ സമ്മർദം പൊതുജനങ്ങളിൽ നിന്നും ഇസ്രായേൽ ഭരണകൂടം നേരിടുന്നുമുണ്ട്. ഇതിനിടയിലാണ് പുതിയ പോർമുഖം രാജ്യം തുറന്നിരിക്കുന്നത്.

 

ഹിസ്ബുല്ല ഹമാസല്ലെന്നും ഇസ്രായേലിന് യുദ്ധം ജയിക്കുക എളുപ്പമാവില്ലെന്നുമാണ് തെൽ അവീവിലെ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് മുതിർന്ന ഗവേഷകനും മൂന്ന് പ്രധാനമന്ത്രിമാർക്ക് ​കീഴിൽ ദേശീയ സെക്യൂരിറ്റി കൗൺസിലിൽ പ്രവർത്തിക്കുകയും ചെയ്ത യോയേൽ ഗുസാൻസ്കി പറയുന്നത്. രാജ്യത്തിനകത്ത് തന്നെയുള്ള മറ്റൊരു രാജ്യമാണ് ഹിസ്ബുല്ല. അവർക്ക് കുറച്ച് കൂടി മെച്ചപ്പെട്ട ആയുധ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇറാനാണ് ഹിസ്ബുല്ലയുടെ പ്രധാന പങ്കാളികളിലൊരാൾ. യുദ്ധം ഇനിയും നീണ്ടുപോവുകയാണെങ്കിൽ ആളും അർഥവും നൽകി ഹിസ്ബുല്ലയെ പിന്തുണക്കാൻ ഇറാനുണ്ടാവും. 30,000 മുതൽ 50,000 വരെ സൈനികർ ഹിസ്ബുല്ലക്ക് ഉണ്ടാവുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് അവരുടെ നേതാവ് ഹസൻ നസറല്ല പറഞ്ഞത് ഒരു ലക്ഷം പേരുടെ പട തങ്ങൾക്ക് സ്വന്തമായി ഉണ്ടെന്നാണ്. രണ്ട് ലക്ഷത്തോളം റോക്കറ്റുകളും അവരുടെ കൈവശമുണ്ട്. 250 മുതൽ 300 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുള്ള 1500 ദീർഘദൂര ബാലിസ്റ്റിക് മിസൈലും ഹിസ്ബുല്ലയുടെ കരുത്താണ്. ഇസ്രായേലിന്റെ റാമത് ഡേവിഡ് എയർബേസ് ലക്ഷ്യമാക്കി അവർ തൊടുത്തത് ഈ ബാലിസ്റ്റിക് മിസൈലുകളായിരുന്നു.

രണ്ടാമതൊരു യുദ്ധത്തിലേക്ക് കൂടി കടക്കേണ്ടി വന്നാൽ ഇസ്രായേലിന് അവരുടെ യുദ്ധതന്ത്രങ്ങളിൽ മാറ്റേണ്ടി വരും. ഗസ്സക്കൊപ്പം വടക്കൻ അതിർത്തിയിൽ കൂടി അവർക്ക് കൂടുതൽ ശ്രദ്ധവെക്കേണ്ടി വരും. ഇസ്രായേൽ മാധ്യമങ്ങൾ തന്നെ പ്രതിരോധസേനയിലെ ആൾക്ഷാമത്തെ കുറിച്ച് നിരവധി തവണ റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇനിയൊരു യുദ്ധം കൂടിയുണ്ടായാൽ ഇത് പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയിലേക്ക് ഇസ്രായേലിനെ നയിക്കും.

 

ഇസ്രായേലിന് നേരിടാനുള്ള മറ്റൊരു വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ കണക്ക് പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വലിയ പ്രതിസന്ധിയാണ് ഇസ്രായേൽ സമ്പദ്‍വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. ലബാനാനിൽ കൂടി യുദ്ധം തുടങ്ങിയാൽ ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുമെന്ന് ഉറപ്പാണ്.

യുദ്ധം മൂലം 67 ബില്യൺ ഡോളറിന്റെ ചെലവ് 2023നും 2025നും ഇടയിൽ ഉണ്ടാവുമെന്നാണ് ഇസ്രായേൽ സെൻട്രൽ ബാങ്ക് ഗവർണർ അമിർ യാരോൺ പറയുന്നത്. ഇത് ഇസ്രായേൽ ജി.ഡി.പിയുടെ 13 ശതമാനം വരും. ഇത് സാധാരണ ​മിലിറ്ററിക്കായി മാറ്റിവെക്കുന്ന തുകക്ക് പുറമേയാണിത്. ഹിസ്ബുല്ലയുമായിട്ടുള്ള പോര് ഇസ്രായേലിനെ സാമ്പത്തികമായി കൂടുതൽ തകർക്കുമെന്ന് തന്നെയാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ഇതിനൊപ്പം ലോകരാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ വർധിക്കാനും ലബനാൻ യുദ്ധം ഇടയാക്കും. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സാധാരണക്കാരായ മനുഷ്യരെ ഒരു ന്യായീകരണവുമില്ലാതെ കൊന്നൊടുക്കി അക്ഷരാർഥത്തിൽ നരനായാട്ടാണ് ഇസ്രായേൽ നടത്തുന്നത്. ​ലബനാനിലും ഇത് ആവർത്തിച്ചാൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കടുത്ത വിമർശനം ഇസ്രായേലിന് നേരിടേണ്ടി വരും.

Tags:    
News Summary - Can Israel afford another war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.