2015ല്‍ കൊല്ലപ്പെട്ടത് 110 മാധ്യമപ്രവര്‍ത്തകര്‍

പാരിസ്: മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടായ കാലമായിരുന്നു 2015. ലോകവ്യാപകമായി 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് സന്നദ്ധ സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട കണക്ക്. ഇവരില്‍ കൂടുതല്‍ പേരും കൊല്ലപ്പെട്ടത് യുദ്ധമുഖങ്ങളിലല്ല, താരതമ്യേന സമാധാനരാജ്യങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളിലാണ്. മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഏറ്റവും കൂടുതല്‍ ഭീഷണിയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. ഒമ്പതു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അതില്‍ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞത്  ജോലിക്കിടയിലാണ്. കൃത്യനിര്‍വഹണത്തിനിടെ ലോകവ്യാപകമായി 67 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും സംഘം പറയുന്നു. 43 പത്രപ്രവര്‍ത്തകരുടെ മരണകാരണം അജ്ഞാതമാണ്.
സിറിയയും ഇറാഖുമാണ് മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത്. ഇവിടെ  യഥാക്രമം 11, 10 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഷാര്‍ലി എബ്ദോ ഭീകരാക്രമണത്തില്‍ ഫ്രാന്‍സില്‍ എട്ടു പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൊല്ലപെട്ടവരില്‍ 27 പേര്‍ സിറ്റിസണ്‍ ജേണലിസ്റ്റുകളാണ്. മാധ്യമസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഏഴുപേരും കൊല്ലപ്പെട്ടു.  2014ല്‍ മൂന്നില്‍ രണ്ട് പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടത് യുദ്ധമുഖങ്ങളില്‍ വെച്ചാണ്. ഈ വര്‍ഷം മറിച്ചാണ് കാര്യങ്ങള്‍. ബംഗ്ളാദേശില്‍ നാല് ബ്ളോഗെഴുത്തുകാരെ തീവ്രവാദികള്‍ കൊലപ്പെടുത്തി.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.