ഗസ്സ: വെടിനിർത്തൽ കരാർ നിർദേശവുമായി ഇസ്രായേൽ; ഖത്തർ മുഖേന ഹമാസിന് കൈമാറി

വാഷിങ്ടൺ: ഗസ്സയിൽ വെടിനിർത്താനും ബന്ദി​മോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഹമാസിന് ഇസ്രായേൽ കൈമാറിയതായി ബൈഡൻ പറഞ്ഞു. ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ഈ സന്ധിയിലൂടെ കഴിയുമെന്നും അദ്ദേഹം ഹമാസിനോടും ഇസ്രായേലിനോടും പറഞ്ഞു.

ഒന്നാം ഘട്ടം:

ആറാഴ്ച നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ സമ്പൂർണ വെടിനിർത്തൽ ഇസ്രായേൽ മുന്നോട്ടുവെക്കുന്നു. ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഐ.ഡി.എഫ് പിൻവാങ്ങും. നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. പകരം സ്ത്രീകളും പ്രായമായവരും പരിക്കേറ്റവരും ഉൾപ്പെട്ട ബന്ദികളെ ഹമാസ് മോചിപ്പിക്കണം. മരിച്ച ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങളും ​കൈമാറണം.

ഗസ്സയിലുടനീളമുള്ള ഫലസ്തീൻ പൗരന്മാർക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാം.

ദിവസവും സഹായവസ്തുക്കളുമായി 600 ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും. അന്താരാഷ്ട്ര സമൂഹം അയച്ച ലക്ഷക്കണക്കിന് താത്കാലിക ഭവന യൂണിറ്റുകൾ ഗസ്സയിൽ സ്ഥാപിക്കും.

ഈ ആറാഴ്ചക്കിടെ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ചർച്ച തുടരും. വിജയിച്ചാൽ, പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കും.

രണ്ടാം ഘട്ടം:

പുരുഷ സൈനികർ ഉൾപ്പെടെ ശേഷിക്കുന്ന എല്ലാ ബന്ദികളുടേയും മോചനം

ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയുടെ പൂർണ പിൻവാങ്ങൽ

എന്നെന്നേക്കുമായി വെടിനിർത്തൽ

മൂന്നാം ഘട്ടം:

ഗസ്സയിലെ മുഴുവൻ ഇസ്രായേൽ ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ നൽകും

യു.എസിന്റെയും അന്തർദേശീയ ഏജൻസികളുടെയും സഹായത്തോടെ വീടുകളും സ്‌കൂളുകളും ആശുപത്രികളും പുനർനിർമിക്കുന്നതിനുള്ള ‘ഗസ്സ പുനർനിർമാണ പദ്ധതി’ ആരംഭിക്കും.

Tags:    
News Summary - New Israeli truce proposal given to Hamas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.