ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ കൊലപ്പെടുത്തിയത് ഹ്രസ്വദൂര പ്രൊജക്ടൈലുകൾ ഉപയോഗിച്ചെന്ന് ഇറാൻ

തെഹ്റാൻ: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ കൊലപ്പെടുത്തിയത് ഹ്രസ്വദൂര പ്രൊജക്ടൈലുകൾ ഉപയോഗിച്ചെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്. ഹനിയ്യ താമസിച്ചിരുന്ന വീടിന് പുറത്തുനിന്നാണ് ആക്രമണം നടത്തിയത്. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയ്യ താമസിച്ച വസതിയിൽ പതിച്ചെന്നും അത് പിന്നീട് ഒരു സ്‌ഫോടനമായി മാറിയെന്നും ഇറാന്‍ സൈന്യം അറിയിച്ചു. ഹനിയ്യയുടെ കൊലപാതകത്തിന് ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹനിയ്യയെ വധിക്കാൻ ഇസ്രായേലിന് യു.എസ് പിന്തുണ നൽകിയെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ആരോപിച്ചു. 

ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഇറാൻ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ ഹനിയ്യ കൊല്ലപ്പെട്ട തെഹ്‌റാൻ ഗെസ്റ്റ് ഹൗസിലെ ജീവനക്കാരെയും അന്വേഷണവിധേയമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനിലെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐ.ആർ.ജി.സി) ഉടമസ്ഥതയിലുള്ളതാണ് ഗെസ്റ്റ് ഹൗസ്. കൊലപാതകം നടന്ന ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടേക്ക് ഇരച്ചെത്തുകയും എല്ലാ ജീവനക്കാരെയും പിടികൂടുകയും ചെയ്തിരുന്നു. ഇതിൽ ചിലരെ അറസ്റ്റ് ചെയ്യുകയും ഫോണുകൾ ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേലി ചാരസംഘടനയുടെ ഏജന്റുമാരെന്ന് കരുതുന്നവർക്കായി വിമാനത്താവളങ്ങളിലടക്കം കടുത്ത നിരീക്ഷണമാണ് ഇറാൻ നടത്തുന്നത്. ഇസ്രായേൽ ചാരസംഘടനയായ മൊസാദ്, ഇറാനിയൻ സുരക്ഷാ ഏജന്റുമാരെ വിലക്കെടുത്താണ് ഹനിയ്യയെ വധിച്ചതെന്ന് ‘ദി ടെലിഗ്രാഫ്’ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നതരുടെ സംരക്ഷണച്ചുമതലയുള്ള ഇറാൻ സുരക്ഷ സേനയിലെ അൻസാർ-അൽ-മഹ്ദി പ്രൊട്ടക്ഷൻ യൂനിറ്റിലെ ഏജന്റുമാരെയാണ് മൊസാദ് നിയോഗിച്ചതെന്നാണ് റിപ്പോർട്ട്.

മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ സംസ്‌കാര ചടങ്ങുകൾക്കായി ഹനിയ്യ തെഹ്‌റാൻ സന്ദർശിക്കുമ്പോൾ വധിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. ജനക്കൂട്ടം കാരണം അന്നത്തെ ഓപറേഷൻ ഉപേക്ഷിക്കുകയായിരുന്നുവത്രെ. തുടർന്ന് മൊസാദിന്റെ നേതൃത്വത്തിൽ വടക്കൻ തെഹ്‌റാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സിന്റെ ഗസ്റ്റ് ഹൗസിലെ മൂന്ന് മുറികളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിക്കുകയായിരുന്നു. ഹനിയ്യ അവിടെ താമസിക്കാൻ സാധ്യതയുള്ളതിനാലാണ് തന്ത്രപരമായി ഈ സ്ഥലം തിരഞ്ഞെടുത്തത്. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ദോഹയിൽ നിന്നെത്തിയ ഹനിയ്യ ബുധനാഴ്ച പുലർച്ച പ്രാദേശിക സമയം രണ്ടിന് താമസ കേന്ദ്രത്തിനുനേരെ നടന്ന മിസൈൽ ആക്രമണത്തിൽ അംഗരക്ഷകനൊപ്പം കൊല്ലപ്പെടുകയായിരുന്നു.

Tags:    
News Summary - Iran says Hamas chief Ismail Haniyeh was killed by 'short-range projectile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.