ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവി സുഹൈൽ ഹുസൈനിയെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രായേൽ

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിലെ ഒരു വളപ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക് യൂണിറ്റിന്‍റെ കമാൻഡർ സുഹൈൽ ഹുസൈൻ ഹുസൈനിയെ വധിച്ചെന്ന് അവകാശപ്പെട്ട് ഇസ്രായേൽ സൈന്യം. എന്നാൽ, ഇക്കാര്യം ലബനാൻ സ്ഥിരീകരിച്ചതായി റിപ്പോർട്ടില്ല. ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ കൃത്യമായ നിർദേശപ്രകാരം വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ബെയ്റൂത്ത് ലക്ഷ്യമാക്കി ആക്രമണം നടത്തി സുഹൈൽ ഹുസൈനിയെ വധിച്ചു എന്നാണ് ഐ.ഡി.എഫ് പുറത്തുവിട്ടത്.

ഇത് സ്ഥിരീകരിച്ചാൽ ഹിസ്ബുള്ളക്ക് ഏറ്റവും കനത്ത പ്രഹരമായി മാറും. കഴിഞ്ഞ മാസം അവസാനം ബെയ്‌റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രായേൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയെ വധിച്ചിരുന്നു. ഹിസ്ബുള്ളയുടെ നേതൃത്വത്തെ തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന കൊലപാതക പരമ്പരകളുടെ ഭാഗമാണ് ഈ വ്യോമാക്രമണം. മേഖലയിലെ തുടർച്ചയായ സംഘർഷങ്ങൾക്കു പിന്നാലെ ഐ.ഡി.എഫിന്‍റെ സമീപകാല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 3ന് വടക്കൻ ഗസ്സയിലെ ഭൂഗർഭ വളപ്പിൽ നടത്തിയ ആക്രമണത്തിൽ ഗസ്സ ഗവൺമെന്‍റിന്‍റെ തലവൻ റൗഹി മുഷ്താഹ ഉൾപ്പെടെ ഹമാസിന്‍റെ മൂന്ന് മുതിർന്ന നേതാക്കളെ വധിച്ചതായി ഇസ്രായേൽ വ്യോമ സേന പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, തെക്കുപടിഞ്ഞാറൻ ലെബനാനിൽ തങ്ങളുടെ നുഴഞ്ഞുകയറ്റം പുതിയ മേഖലയിലേക്ക് വ്യാപിപ്പിച്ചതായി ഇസ്രായേൽ പുറത്തുവിട്ടു. ആക്രമണങ്ങൾക്കെതിരെ ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണിതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ഏത് ആക്രമണവും തിരിച്ചടിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാക്കി പറഞ്ഞിരുന്നു.

യു.എൻ അഭ്യർത്ഥനകൾ മുഖവിലക്കെടുക്കാതെയാണ് ഇസ്രായേൽ സൈന്യം കരയാക്രമണം ആരംഭിച്ചത്. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ വെടിവെപ്പ് ആരംഭിച്ചതിനു ശേഷം സംയമനത്തിനായുള്ള തങ്ങളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ഗൗനിക്കുന്നില്ലെന്ന് ലെബനാനിലെ യു.എൻ സ്പെഷ്യൽ കോർഡിനേറ്ററും രാജ്യത്തെ യു.എൻ സമാധാന ദൗത്യത്തിന്‍റെ തലവനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ലെബനാനിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ‘ടാർഗറ്ററഡ് ഓപ്പറേഷനുകൾ’ നടത്തുന്നുവെന്ന് ആരോപിച്ച് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ മേൽ ഇസ്രായേൽ സൈന്യം കൂടുതൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യു.എസും ഇറാനും തമ്മിൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന പശ്ചിമേഷ്യയിൽ ഒരു സമ്പൂർണ സംഘട്ടനത്തിലേക്ക് കടക്കുമെന്ന ഭയം ഈ ആക്രമണങ്ങൾ ഉയർത്തിയിട്ടുണ്ട്.

ബദ്ധവൈരികളായ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വർഷങ്ങളോളം നീണ്ട നിഴൽ യുദ്ധത്തിനും കൊലപാതകങ്ങൾക്കുശേഷം നേരിട്ടുള്ള ഏറ്റുമുട്ടലുകളായി ഉയർന്നുവരികയാണ്. ലെബനാനിലെ ഇസ്രയേലിന്‍റെ സൈനിക നടപടിക്ക് മറുപടിയായി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടി നൽകാനുള്ള സാധ്യതകൾ ഇസ്രായേൽ വിലയിരുത്തുന്നതായാണ് റിപ്പോർട്ട്. ഇറാന്‍റെ എണ്ണ ശാലകൾക്ക് തിരിച്ചടിയുയാൽ ഇത് ആഗോള എണ്ണവില ഉയരാൻ കാരണമായേക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് വാർത്താ വെബ്സൈറ്റ് ആക്സിയോസ് പറഞ്ഞു.

Tags:    
News Summary - Israeli military kills Hezbollah’s Logistics chief Suhail Hussein Husseini in Beirut airstrike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.