ആകാശത്തുനിന്ന് ഡ്രോണുകൾ തീതുപ്പി, 150 ഓളം ബുൾഡോസറുകൾ വീടുകളും റോഡുകളും തകർത്തു: ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ക്രൂരത

ജറൂസലം: 14,000 ഫലസ്തീനികൾ ഞെരുങ്ങിക്കഴിയുന്ന വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയത് യുദ്ധസമാന ആക്രമണം. 1,000 ലേറെ സൈനികരുടെ അകമ്പടിയിൽ ഡ്രോണുകൾ ആകാശത്തുനിന്ന് വെടിയുതിർത്തും 150 ഓളം ബുൾഡോസറുകളും കവചിത വാഹനങ്ങളും കരമാർഗം ആക്രമിച്ചും ജെനിൻ ക്യാമ്പിൽ ജീവിതം ദുസ്സഹമാക്കി. 2002നുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ് തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്.

ആക്രമണത്തിൽ കുട്ടികളും യുവാക്കളും അടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതുകൂടാതെ റാമല്ലയിൽ 21 കാരനായ മറ്റൊരു ഫലസ്തീനി യുവാവി​നെയും ഇസ്രായേൽ കൊലപ്പെടുത്തി. പരിക്കേറ്റ 50 പേരിൽ 10 പേരുടെ നില അതിഗുരുതരമാണ്.

ക്യാമ്പിന് ചുറ്റും സൈന്യവും സൈനിക വാഹനങ്ങളും നിലയുറപ്പിച്ചാണ് ​മുകളിൽ നിന്ന് ഡ്രോണുകൾ തീ തുപ്പിയത്. കുട്ടികളും കൊല്ലപ്പെട്ടവരിൽപെടും. വീടുകളും വാഹനങ്ങളും ചാരമാക്കിയും റോഡുകളുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ബുൾഡോസറുകൾ ക്യാമ്പിലുടനീളം നാശം വിതച്ചു. വൈദ്യുതി വിച്ഛേദിച്ചും കെട്ടിടത്തിനു മുകളിൽ ഒളിപ്പോരാളികൾ നിലയുറപ്പിച്ചുമായിരുന്നു ഇസ്രായേൽ ക്രൂരത.

എതിർപ്പുമായി എത്തിയ സിവിലിയന്മാരെ വെടിവെച്ചു വീഴ്ത്തി. മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാൻ പാരാമെഡിക്കൽ ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് ഭീതി ഇരട്ടിയാക്കി. ബുൾഡോസറുകൾ വഴികൾ തകർത്തത് രക്ഷാ പ്രവർത്തനം തീരെ ദുഷ്‍കരമാക്കി. നിരവധി പേരുടെ പരിക്ക് അതിഗുരുതരമായതിനാൽ മരണ സംഖ്യ ഉയരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രണ്ടു പതിറ്റാണ്ടിനിടെ ജെനിൻ അഭയാർഥി ക്യാമ്പിൽ 100ലേറെ ഫലസ്തീനികളെ ഇസ്രായേൽ സേന വധിച്ചിട്ടുണ്ട്. 2002ൽ 10 ദിവസം നീണ്ട ആക്രമണത്തിൽ ക്യാമ്പിനകത്ത് 52 ഫലസ്തീനികൾ വധിക്കപ്പെട്ടിരുന്നു. നൂറുകണക്കിന് വീടുകൾ തകർക്കപ്പെട്ട​തിനെ തുടർന്ന് ആയിരക്കണക്കിന് പേർ അഭയാർഥികളായി. അതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ആക്രമണം ഒരു ദിവസം കൊണ്ട് അവസാനിക്കില്ലെന്നും ജെനിൻ ബ്രിഗേഡ്സിന്റെ കമാൻഡ് സെന്ററായി പ്രവർത്തിച്ച​ കെട്ടിടമാണ് തകർത്തതെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ ഒന്നിക്കാൻ ഗസ്സയിലെ എല്ലാ സംഘടനകളും രംഗത്തിറങ്ങാൻ ഹമാസ് ആവശ്യപ്പെട്ടു. എല്ലാ സമാധാന നീക്കങ്ങളെയും ഇല്ലാതാക്കുന്നതാണ് പുതിയ സൈനിക നീക്കമെന്ന് ഖത്തറും ഈജിപ്തുമടക്കം അറബ് രാജ്യങ്ങൾ കുറ്റപ്പെടുത്തി. ഇറാൻ, ജോർദാൻ എന്നീ രാജ്യങ്ങളും അറബ് ലീഗും അക്രമത്തെ അപലപിച്ചു. പരിക്കേറ്റവർക്ക് ചികിത്സ പോലും നിഷേധിക്കുന്നതിൽ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ചു.

ഭരണകൂട ഭീകരതയും കുറ്റകൃത്യവുമാണ് ജെനിനെതിരായ ആക്രമണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പ്രതികരിച്ചു. സയണിസ്റ്റു​കളെ സാമാന്യവത്കരിച്ചത് കൊണ്ട് അവരുടെ അക്രമണങ്ങൾക്ക് അറുതിയാവില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും സയണിസ്റ്റുകളുടെ പരാജയം സുനിശ്ചിതമാണെന്നും കനാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. നിരപരാധികളായ സിവിലിയന്മാർ കൊല്ലപ്പെടുകയും അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിക്കുകയും ചെയ്യുന്നതിനെതി​രെ അന്താരാഷ്ട്ര സംഘടനകൾ ഇടപെടണ​മെന്നും ഈജിപ്ത് ആവശ്യപ്പെട്ടു.

ജോർദാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സിനാൻ അൽ-മജലി ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇസ്രായേൽ ആക്രമണം തടയാനും അധിനിവേശ പ്രദേശങ്ങളിൽ ഫലസ്തീനികൾക്ക് സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജെനിനിൽ ഇസ്രായേൽ നടത്തിയത് ക്രൂരമായ സൈനിക നടപടിയാണെന്ന് ആക്രമണത്തെ അപലപിച്ച് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഗെയ്ത് ട്വീറ്റ് ചെയ്തു. വിമാനങ്ങൾ ഉപയോഗിച്ച് നഗരങ്ങളിലും ക്യാമ്പുകളിലും ബോംബിടുകയും വീടുകളും റോഡുകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തത് സമൂഹത്തിനെതിരായ പ്രതികാര നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിമിനൽ നീക്കം തടയാൻ ലോകമെമ്പാടുമുള്ള സമാധാനത്തിന്റെ വക്താക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീനിലെ റസിഡന്റ് ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്റർ ലിൻ ഹേസ്റ്റിംഗ്സ് ആവശ്യപ്പെട്ടു. ആരോഗയപ്രവർത്തകർക്ക് പോലും പ്രവേശനം നിഷേധിക്കപ്പെടുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.

Tags:    
News Summary - Israel’s Jenin attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.