ബ്രിട്ടനിലെ തെരുവുകളിൽ തീവ്ര വലതുപക്ഷക്കാരുടെ അഴിഞ്ഞാട്ടം; 90 പേർ അറസ്റ്റിൽ

​ലണ്ടൻ: യു.കെയിലുടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും തീവ്ര വലതുപക്ഷ വാദികൾ അഴിഞ്ഞാടി. പ്രതിഷേധ പ്രകടനങ്ങൾ കലാപത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് 90 ലധികം പേർ അറസ്റ്റിലായി. കുടിയേറ്റ- മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനങ്ങൾ.

ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുപ്പികൾ എറിഞ്ഞും കടകൾ കൊള്ളയടിച്ചും കലാപകാരികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടു. മെഴ്‌സിസൈഡിലെ സൗത്ത്‌പോർട്ടിൽ നടന്ന ടെയ്‌ലർ സ്വിഫ്റ്റി​ന്‍റെ ഡാൻസ് പാർട്ടിയിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നേരത്തെ സംഘർഷം ഉടലെടുത്തിരുന്നു.

‘വിദ്വേഷം വിതക്കാൻ’ ശ്രമിക്കുന്ന ‘തീവ്രവാദികൾ’ക്കെതിരെ നടപടിയെടുക്കാൻ പൊലീസ് സേനക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, കലാപകാരികളെ നേരിടാൻ ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാരും നഗരത്തിലിറങ്ങി. ലിവർപൂളിലെ ലൈം സ്ട്രീറ്റ് സ്റ്റേഷനിൽ നൂറുകണക്കിന് ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാർ ഒത്തുകൂടി ഐക്യത്തിനും സഹിഷ്ണുതക്കും വേണ്ടി ആഹ്വാനം ചെയ്തു. ‘അഭയാർത്ഥികളെ ഇവിടെ സ്വാഗതം ചെയ്യുന്നു, ഞങ്ങളുടെ തെരുവുകളിൽ നിന്ന് നാസികൾ ​കടന്നുപോവുക’ എന്നുള്ള മുദ്രാവാക്യങ്ങളും അവർ ഉയർത്തി. ‘നമ്മുടെ രാജ്യം ഞങ്ങൾക്ക് തിരികെ വേണം’, ‘അഭയാർത്ഥികൾക്ക് ഇവിടേക്കു സ്വാഗതം’ എന്ന മുദ്രാവാക്യവും ഉയർന്നു. നഗരത്തി​ന്‍റെ നദീതീരത്തേക്ക് മാർച്ച് ചെയ്ത് ആയിരത്തോളം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെ അവർ നേരിട്ടു. വംശീയ വിരുദ്ധ സംഘത്തിന് നേരെ അക്രമികൾ ബിയർ കാനുകൾ എറിഞ്ഞു. നായ്ക്കളുമായി ഇറങ്ങിത്തിരിച്ച പൊലീസുകാർ ഇരുവിഭാഗത്തെയും അകറ്റി നിർത്തി കലാപം തടഞ്ഞ് ക്രമസമാധാനം നിലനിർത്താൻ ഏറെ പാടുപെട്ടു.

ഞായറാഴ്ച പുലർച്ചെ വരെ കലാപകാരികളുടെ അഴിഞ്ഞാട്ടം തുടർന്നതായാണ് റിപ്പോർട്ട്. നഗരത്തിലെ വാൾട്ടൺ ഏരിയയിൽ ലൈബ്രറിക്ക് തീയിട്ടതായി മെർസിസൈഡ് പൊലീസ് പറഞ്ഞു. കടകൾ തകർക്കുകയും നിരവധി മാലിന്യ ബിന്നുകൾക്ക് തീയിടുകയും ചെയ്തു. നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘അക്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തങ്ങൾക്കും ഈ നഗരത്തിനും നാണക്കേടല്ലാതെ മറ്റൊന്നും കൊണ്ടുവരുന്നില്ലെന്ന് മന്ത്രിമാരുടെ യോഗത്തിൽ സർക്കാർ വക്താവ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശവും അക്രമാസക്തമായ പെരുമാറ്റവും തങ്ങൾ കണ്ട രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള അക്രമത്തോടും വിട്ടുവീഴ്ചയില്ലെന്നും  തെരുവുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഈ സർക്കാർ പൊലീസിനെ പിന്തുണക്കുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.

അക്രമ പ്രവൃത്തികളിൽ ഏർപ്പെടുന്ന ആർക്കും ഇതര ശിക്ഷകൾക്കൊപ്പം തടവും യാത്രാ നിരോധനവും നേരിടേണ്ടിവരുമെന്ന് ശനിയാഴ്ച ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നൽകി. ഇതിനായി മതിയായ ജയിലുകൾ ഒരുക്കിയതായും കൂട്ടിച്ചേർത്തു.

Tags:    
News Summary - More than 90 arrests made after far-right demonstrations turn violent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.