കാഠ്മണ്ഡു: നേപ്പാളിൽ വിനോദസഞ്ചാര ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മെക്സിക്കൻ പൗരന്മാരുൾപ്പെടെ ആറ് പേർ മരിച്ചു. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കാണാനായി സർവീസ് നടത്തുന്ന മാനാംഗ് എയറിന്റെ വിനോദസഞ്ചാര ഹെലികോപ്റ്റർ കാഠ്മണ്ഡുവിന് വടക്കുകിഴക്കുള്ള സോലുഖുംബു ജില്ലയിലെ ലിഖു മേഖലയിൽ െവച്ചാണ് തകർന്നുവീണത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല.നേപ്പാൾ സ്വദേശിയായ പൈലറ്റ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു ഇവയെന്നും അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലെ ത്രിഭുവൻ ആശുപത്രിയിലെത്തിച്ചു.
നേപ്പാളിൽ മഴക്കാലം എത്തിയതോടെ മെയ് മാസത്തിൽ ടൂറിസ്റ്റ്, പർവതാരോഹണ സീസൺ അവസാനിച്ചിരിക്കയാണ്. ഈ സമയത്ത്, ദൃശ്യപരത കുറയുന്നതും പ്രവചനാതീതമായ കാലാവസ്ഥയും കാരണം പർവതങ്ങളിലേക്കുള്ള വിനോദസഞ്ചാര വിമാനങ്ങൾ കുറവാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സന്ദർശിക്കാനെത്തിയ അഞ്ച് വിദേശ വിനോദ സഞ്ചാരികളാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ തലസ്ഥാന നഗരിയായ കാഠ്മണ്ഡുവിലേക്ക് മടങ്ങേണ്ടതായിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്ററിന് ഫ്ലൈറ്റ് റൂട്ട് മാറ്റേണ്ടി വന്നതായി എയർപോർട്ട് ഉദ്യോഗസ്ഥൻ സാഗർ കേഡൽ സൂചിപ്പിച്ചതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.