കിയവ്: യുക്രെയ്ൻ തലസ്ഥാന നഗരമായ കിയവിനരികെയെത്തിയ റഷ്യ സൈനികരെ പിൻവലിക്കുന്നതായി റിപ്പോർട്ട്. കിയവിന്റെ പരിസരങ്ങളിൽനിന്ന് പിൻമാറ്റം തകൃതിയാക്കിയ റഷ്യൻ സൈനികർക്കു നേരെ യുക്രെയ്ൻ സേന പ്രത്യാക്രമണം നടത്തുന്നതായി ബ്രിട്ടീഷ് രഹസ്യസേന വിഭാഗം അറിയിച്ചു. തലസ്ഥാനത്തിനടുത്ത് അധിനിവേശത്തിന്റെ തുടക്കത്തിലേ റഷ്യ നിയന്ത്രണം പിടിച്ച ഹോസ്റ്റോമെൽ വിമാനത്താവളത്തിൽനിന്നും പിൻവാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. കിയവ് വിട്ട് കിഴക്കൻ യുക്രെയ്നിൽ മാത്രമായി ആക്രമണം ചുരുക്കുകയാണ് റഷ്യയുടെ പദ്ധതി.
എന്നാൽ, കിഴക്കൻ മേഖലയായ ഖർകീവിൽ കടുത്ത ആക്രമണത്തിനൊടുവിൽ യുക്രെയ്ൻ സേന പ്രധാന വഴി കൈവശപ്പെടുത്തിയതായും സൂചനകളുണ്ട്.
പിൻമാറ്റ റിപ്പോർട്ടുകൾക്കിടെയും മറ്റിടങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്. മധ്യമേഖലയിൽ താമസ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെ വൻ ആക്രമണം നടന്നതായി പോൾട്ടാവ മേഖല മേധാവി മാധ്യമങ്ങളോട് പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുവന്നിട്ടില്ല. കിയവിന് കിഴക്കുള്ള മേഖലയാണിത്.
അതിനിടെ ഇപ്പോഴും റഷ്യ പിടിമുറുക്കാൻ ശ്രമം തുടരുന്ന മരിയുപോളിൽ നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് തുർക്കി. കപ്പൽ മാർഗം തുർക്കി വംശജരും ഇതര രാജ്യക്കാരുമായ അഭയാർഥികളെ രാജ്യത്തെത്തിക്കുമെന്നാണ് തുർക്കിയുടെ വാഗ്ദാനം. അധിനിവേശം ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ച മേഖലയാണ് മരിയുപോൾ. ഒരു ലക്ഷം പേരെയെങ്കിലും ഇനിയും ഇവിടെനിന്ന് ഒഴിപ്പിക്കേണ്ടതുണ്ടെന്നാണ് കണക്കുകൂട്ടൽ.
സമാധാന സന്ദേശവുമായി യുക്രെയ്ൻ തലസ്ഥാന നഗരമായ കിയവിലേക്ക് പറക്കാൻ ഉദ്ദേശിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ. മാൾട്ട സന്ദർശനത്തിനിടെയാണ് റഷ്യക്കെതിരെ മുനവെച്ച വിമർശനവുമായി മാർപാപ്പയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.