സഫൂറ സർഗാറിന്‍റെ അറസ്റ്റ് അന്താരാഷ്ട്ര മനുഷ്യാവകാശ കരാറിന്‍റെ ലംഘനമെന്ന് യു.എൻ സമിതി

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റംചുമത്തി ജാമിഅ മില്ലിയ്യ വിദ്യാർഥിയായ സഫൂറ സർഗാറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടി അന്താരാഷ്ട്ര മനുഷ്യാവകാശ കരാറിന്‍റെ ലംഘനമാണെന്ന് അന്യായ തടങ്കലിനെതിരായ ഐക്യരാഷ്ട്രസഭ സമിതി. അന്താരാഷ്ട്ര ഉടമ്പടിയിൽ ഇന്ത്യയും അംഗമാണ്. സഫൂറ സർഗാറിനെ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം നരേന്ദ്ര മോദി സർക്കാർ സഫൂറക്ക് നൽകണമെന്നും സമിതി പ്രസ്താവിച്ചു.

സഫൂറയുടെ രാഷ്ട്രീയ വീക്ഷണങ്ങളും വിശ്വാസവുമാണ് അറസ്റ്റിന് മുഖ്യ കാരണമായത്. കേസിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണം. സഫൂറയുടെ അവകാശങ്ങൾ ലംഘിക്കപ്പെടാൻ കാരണമായവർക്കെതിരെ നടപടിയെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ ചേർന്ന സമിതിയുടെ 89ാം സെഷനിലാണ് സഫൂറയുടെ അറസ്റ്റ് സംബന്ധിച്ച പ്രസ്താവന. മാർച്ച് 11നാണ് ഇത് പുറത്തുവിട്ടത്.


പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റം ചാർത്തിയാണ് 2020 ഏപ്രിൽ 10ന് സഫൂറയെ പിടികൂടുന്നത്. ജാമിഅ മില്ലിയ്യ ഇസ്​ലാമിയ്യയിലെ സോഷ്യോളജി വിദ്യാർഥിനിയായ സഫൂറ ഉദരത്തിൽ ഒരു കുഞ്ഞുമായാണ് ജയിലിലാക്കപ്പെട്ടത്. കൊലപാതകം, ഭീകരവാദം, വധശ്രമം എന്നിവ ഉൾപ്പെടെ 34 ഗുരുതര ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെയുള്ളത്.


രണ്ട് തവണ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടുവെങ്കിലും ജൂൺ 23ന് മാനുഷിക പരിഗണനയിൽ ഡൽഹി ഹൈകോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർഥികളക്കം ഈ കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട 18പേരിൽ സഫൂറക്കും ഫൈസാൻ ഖാനും മാത്രമേ പുറംലോകം കാണാൻ കഴിഞ്ഞിട്ടൂള്ളൂ.

'ഹഫ്പോസ്​റ്റ്​ ഇന്ത്യ'യുടെ പൊളിറ്റിക്കൽ എഡിറ്ററായിരുന്ന ബേത്വ ശർമ 'ആർട്ടിക്ക്​ൾ 14 ലൈവി'നു വേണ്ടി നടത്തിയ അഭിമുഖത്തിൽ സഫൂറ ജയിൽ അനുഭവത്തെ കുറിച്ച് ഇങ്ങനെ പറയുന്നു. 

ജയിലിൽ ചെലവിട്ട 74ൽ 38 ദിവസവും എനിക്ക് ഏകാന്ത തടവായിരുന്നു. തുടക്കത്തിൽ ആളുകൾ വെള്ളം, സോപ്പ്, ഷാമ്പൂ ഒക്കെ കൊണ്ടുതരുമായിരുന്നു. ചിലർ അവരുടെ പാത്രങ്ങളും വസ്ത്രങ്ങളും നൽകി. എന്നോട് അത്ര സഹതാപവും കരുതലുമായിരുന്നു അവർക്ക്. കൂടുതലും വിദേശി തടവുകാരികൾ-ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർക്കായിരുന്നു കൂടുതൽ അനുതാപം. ഏകാന്തതടവിലുള്ള സമയങ്ങളിൽ അവർ എ​െൻറ സെല്ലിന് പുറത്ത് വന്നിരുന്ന് വർത്തമാനം പറയും. ഞങ്ങൾ നല്ല കൂട്ടായിരുന്നു, മണിക്കൂറുകളോളം അവരെ​െൻറ തലമുടി നോക്കി മെടയും. നാട്ടിലെ കാര്യങ്ങൾ പരസ്പരം ചർച്ചചെയ്യും.

തിഹാറിൽ ഇന്ത്യക്കാർക്ക് ബ്രഡ് നൽകാറില്ല, വിദേശികൾക്ക് കിട്ടും, അവരുടേത് എനിക്ക് തരും. തടവറക്കാലത്ത് ഒരിക്കലും ബക്കറ്റ് ചുമക്കേണ്ടിവന്നിട്ടില്ല. മറ്റുള്ള അന്തേവാസികളാണ് വെള്ളം എത്തിച്ചുതരാറ്. അവസാന മാസം ദേവാംഗന കാലിത, നടാഷ നർവാൾ, ഗുൽ ഫാത്തിമ എന്നിവരെയും എ​െൻറ വാർഡിലാക്കി. അവർ വെള്ളം നിറച്ച് വാതിൽക്കലെത്തിച്ചുതരും. കുടിവെള്ളം കൊണ്ടുതരും. വസ്ത്രങ്ങളലക്കാൻ പോകുേമ്പാൾ എേൻറതും കൊണ്ടുപോകും. ഞങ്ങളെയെല്ലാം ഒരേ കേസിലാണ് അറസ്​റ്റ്​ ചെയ്തിരുന്നതെങ്കിലും അവരെയെല്ലാം ആദ്യമായാണ് കാണുന്നത്. ജയിലിനു പുറത്ത് നടക്കുന്ന കാര്യങ്ങളും എനിക്കെതിരായ ട്രോളുകളും സ്ത്രീകൾ എനിക്കായി ശബ്​ദമുയർത്തിയതുമെല്ലാം അവർ പറഞ്ഞാണറിയുന്നത്.

നടാഷയാണ് കൂട്ടത്തിൽ കരുത്തയെന്ന് തോന്നി. വെയിലത്തിരുന്ന് നാലു മണിക്കൂർ യോഗ ചെയ്യും അവർ. ഞങ്ങൾ ഇടക്ക് ബാഡ്മിൻറൺ കളിക്കും, പുസ്തകങ്ങൾ പങ്കുവെക്കും, തത്ത്വജ്ഞാനം പറയും. ജയിലിലെ അന്തേവാസികൾക്കുവേണ്ടി അപേക്ഷകളെഴുതിക്കൊടുക്കും.

ഞങ്ങളിലാർക്കെങ്കിലും മനസ്സ്​ തളരുന്ന സമയങ്ങളിൽ വിഷമിക്കല്ലേ, കാര്യങ്ങളൊക്കെ മാറിമറിയുമെന്നേ എന്നു പറഞ്ഞ് ആശ്വസിപ്പിക്കും. ഒരു ദിവസം നടാഷ പറഞ്ഞ ഒരു ഉദ്ധരണിയോർക്കുന്നു- അനീതി നിറഞ്ഞൊരു ലോകത്ത് നീതി പുലരുന്ന ഒരേയൊരിടം ജയിലാണെന്ന്!

തിഹാർ വളരെ പഴയതാണല്ലോ, നിലം നിറയെ ദ്വാരങ്ങളാണ്. വലുതും ചെറുതുമായ ഉറുമ്പുകളുണ്ടാവും എല്ലായിടത്തും. ഭക്ഷണത്തിലും മുടിയിലും ബാഗിലും പുസ്തകങ്ങളിലുമെല്ലാം കാണാം അവയെ. മതിലിലെ ദ്വാരങ്ങൾ സോപ്പുവെച്ച് അടക്കാറാണ് ഞങ്ങൾ. എല്ലാതരം പ്രാണികളും ഇഴജീവികളുമുണ്ടാവും.

ജയിലിൽ കസേര കണ്ട് ഇരിക്കാൻ നോക്കരുത്. 500 രൂപ പിഴ നൽകേണ്ടിവരും. നിലത്ത് നിൽക്കുകയോ ഇരിക്കുകയോ ചെയ്യണം. മനുഷ്യരെ അവഹേളിക്കാനുള്ള ഒരു രീതിയാണിത്. ഗർഭിണി എന്ന പരിഗണനയിൽ പോലും ഇരിക്കാൻ അനുമതിയില്ല. കോടതിയിൽ ഹാജരാക്കുന്ന സമയത്ത് ദീർഘനേരം ഈ നിൽപ്​ തുടരണം. കസേര തൊട്ടരികിലുണ്ടായിട്ടും ഒരിക്കൽ രാവിലെ 11 മുതൽ വൈകീട്ട്​ ആറു വരെ കാത്തുനിൽക്കേണ്ടിവന്നു. വേദന സഹിക്കവയ്യാതെ ഞാൻ നിലത്തു കിടന്ന് ഉറങ്ങിപ്പോയി.

ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം ജയിലുദ്യോഗസ്ഥർ നിങ്ങൾക്ക്​ ഒന്നും പറഞ്ഞുതരില്ല എന്നതാണ്. തീരെ ചെറിയ കാര്യങ്ങൾപോലും എത്ര ചോദിച്ചാലും അവർ മറുപടി പറയില്ല. ഉദാഹരണത്തിന്, ഒരാളെ 15 ദിവസത്തേക്ക് ഏകാന്ത തടവിലിടുന്നുവെന്ന് വെക്കുക, എന്തിനാണീ നടപടിയെന്നും കാലാവധി കഴിഞ്ഞാൽ എന്താകുമെന്നും പറയില്ല, അത് അറിയാനുള്ള യോഗ്യത നിനക്കില്ല എന്ന ബോധ്യം നമ്മുടെ മനസ്സിലുണ്ടാക്കുകയാണ്​. അടിസ്ഥാന അവകാശങ്ങൾ അനുവദിച്ചുകിട്ടാൻപോലും അപേക്ഷകൾ എഴുതിക്കൊണ്ടേയിരിക്കണം. അതിനവർ മറുപടി നൽകുകയുമില്ല.

കുഞ്ഞി​െൻറ കാര്യമോർത്ത് ആശങ്ക തോന്നിയിരുന്നു. എ​െൻറ ദേഹത്ത് വ്രണങ്ങളുണ്ടായിരുന്നു, മൂത്രനാളിയിൽ കഠിനമായ അണുബാധയും. ഉറങ്ങുന്നത് നിലത്ത്. ഭക്ഷണത്തിനായി അതിയായ ആർത്തി. മാനസികവും ശാരീരികവുമായി വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമാണേല്ലാ. നല്ല പിന്തുണ ആവശ്യമുള്ള സമയം. അത്തരമൊരു സംവിധാനം നമ്മുടെ ജയിലുകളിലില്ല. നമ്മൾ ജീവനോടെയുണ്ട് എന്ന് ഉറപ്പാക്കലിൽ കഴിഞ്ഞു അവരുടെ ശ്രദ്ധ. പ്രോസിക്യൂഷൻ ചോദിച്ചത് സ്ത്രീകൾ ജയിലിൽ പ്രസവിക്കാറുണ്ട്, ഇവൾക്കെന്താണ് പ്രത്യേകത എന്നായിരുന്നു.

എത്ര ലജ്ജാകരമാണ് അത്തരം ചിന്തകൾ. വിചാരണ തടവുകാരിയോ കുറ്റക്കാരിയെന്ന് വിധിക്കപ്പെട്ടവരോ ആവട്ടെ, ഗർഭിണികൾക്കോ കുഞ്ഞുങ്ങൾക്കോ സുരക്ഷിതമായ ഇടമല്ല ജയിൽ. നിലവിലെ ചിന്താഗതിയും സംവിധാനവും മാറ്റാൻ നാം ശ്രമിക്കുകതന്നെ വേണം.

Tags:    
News Summary - Safoora Zargar’s arrest violated international human right treaties, says UN panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.