മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധകാലത്ത് പോളണ്ട് അതിർത്തിയിലെ അഭയാർഥികൾ അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധിയെ കുറിച്ച് തുടരെ റിപ്പോർട്ടുകൾ നൽകിയ മാധ്യമപ്രവർത്തകനാണ് സ്പെയിനിലെ ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ പാബ്ലോ ഗോൺസാലേസ്. ജയിലിലായിരുന്ന ഇദ്ദേഹം ഇപ്പോൾ റഷ്യയുമായുള്ള തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി മോചിതനായിരിക്കുകയാണ്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരാഴ്ച മുമ്പാണ് ഗോൺസാലേസിനെ പോളിഷ് സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. റഷ്യൻ സൈനിക ഇന്ററലിജൻസ് ഏജന്റായി പ്രവർത്തിക്കുകയാണ് ഗോൺസാലേസ് എന്നായിരുന്നു ആരോപണം. മാത്രമല്ല, പോളണ്ടിനെതിരെ ചാരവൃത്തി നടത്തിയെന്ന കുറ്റവും ചുമത്തി.
വിചാരണ പോലും നടത്താതെയാണ് ഗോൺസാലേസിന് രണ്ടുവർഷം തടവിലിട്ടത്. മാധ്യമപ്രവർത്തകന്റെ തടവിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മതിയായ തെളിവില്ലാതെയാണ് ഗോൺസാലേസിനെ ജയിലിലടച്ചതെന്നും പ്രതിഷേധകർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ജയിൽ മോചനം വീണ്ടും അഭ്യൂഹങ്ങളുയർത്തിയിരിക്കുകയാണ്. സോവിയറ്റ് യുഗത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമാണ് നടന്നിരിക്കുന്നതും. ജയിൽ മോചിതനായതിന് തൊട്ടുപിന്നാല ഗോൺസാലേസിനെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സ്വാഗതം ചെയ്യുകയും ചെയ്തു.
മോസ്കോയിൽ ജനിച്ച ഗോൺസാലേസ് ഒമ്പതാംവയസിലാണ് സ്പെയിനിലേക്ക് കുടിയേറിയത്. വൈകാതെ സ്പാനിഷ് പൗരത്വവും ലഭിച്ചു. മാധ്യമ പ്രവർത്തനമായിരുന്നു ഗോൺസാലേസിന്റെ ഇഷ്ടപ്പെട്ട മേഖല. ഫ്രീലാൻസ് ജേണലിസ്റ്റായാണ് കരിയർ തുടങ്ങിത്. എവിടെയും സ്വതന്ത്രമായി യാത്ര ചെയ്യാൻ ഇത് തുണച്ചു. മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി യുക്രെയ്ൻ, ജോർജിയ എന്നീ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട് ഇദ്ദേഹം. മറ്റ് ഫ്രീലാൻസ് ജേണലിസ്റ്റുകളിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. അത് അദ്ദേഹത്തിന്റെ ആഡംബര ജീവിതരീതികളിലും പ്രകടമായിരുന്നു. മറ്റ് ഫ്രീലാൻസ് ജേണലിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി 14 ഇഞ്ച് മാക്ബുക്ക് പ്രോ പോലുള്ള വിലയേറിയ ഉപകരണങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. പത്രപ്രവർത്തനത്തിന്റെ മറവിൽ ഓഷ്വിറ്റ്സ്-ബിർകെനൗ ചിത്രീകരണം പോലെയുള്ള സെൻസിറ്റീവ് ലൊക്കേഷനുകളിലേക്ക് അദ്ദേഹം യഥേഷ്ടം കയറിച്ചെന്നു.
ഗോൺസാലേസിന്റെ ജയിൽ മോചനത്തിനായി സ്പെയിനിൽ കൂറ്റൻ റാലികൾ നടക്കുകയുണ്ടായി. ഇതിനായി പ്രത്യേക സാമൂഹിക മാധ്യമ അക്കൗണ്ടും ഉണ്ടാക്കി. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് തുടങ്ങിയവ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ അനുകൂലിക്കുന്ന പലരും ഗോൺസാലേസിന്റെ തടവിനെ ശക്തമായി എതിർത്തു. സ്പാനിഷ് പൗരത്വം നിലവിലുള്ളതിനാൽ ഗോൺസാലേസിന് യൂറോപ്യൻ യൂനിയനിൽ എവിടേയും സഞ്ചരിക്കാൻ സാധിക്കും. ഗോൺസാലേസിനെ പിന്തുടർന്നവർ അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്താണെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.