റാഷിദ തായിബ്

എല്ലാ മനുഷ്യ ജീവനും വിലപ്പെട്ടത്; ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എസ് കോൺഗ്രസിൽ പ്രമേയം

വാഷിങ്ടൺ: ഇസ്രായേൽ ആക്രമണം നടക്കുന്ന ഫലസ്തീനിലെ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എസ് ജനപ്രതിനിധി സഭയിൽ പ്രമേയം. ഇസ്രായേലിലും അധിനിവേശ ഫലസ്തീനിലും അക്രമാസക്തമായ സാഹചര്യം ഒഴിവാക്കുന്നതും വെടിനിർത്തലും ആവശ്യപ്പെടുന്ന പ്രമേയമാണ് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങൾ അവതരിപ്പിച്ചത്.

ഫലസ്തീൻ വംശജയായ റാഷിദ തായിബ്, സോമാലിയൻ വംശജയായ ഇഹാൻ ഒമർ, കോറി ബുഷ്, സമ്മർ ലീ, അയന്ന പ്രെസ്ലി, അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് അടക്കമുള്ള പന്ത്രണ്ടോളം അംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ചത്. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യത്ത് ഉയരുന്ന സാഹചര്യത്തിലാണ് അംഗങ്ങൾ പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

എല്ലാ മനുഷ്യ ജീവനും വിലപ്പെട്ടതാണ്. സിവിലിയന്മാരെ അവരുടെ വിശ്വാസമോ വംശമോ പരിഗണിക്കാതെ ലക്ഷ്യം വെക്കുന്നു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ ലംഘനമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം വനിതകളാണ് ഫലസ്തീൻ വംശജയായ റാഷിദ തായിബും സോമാലിയൻ വംശജയായ ഇഹാൻ ഒമറും. തായിബ് മിഷിഗണിൽ നിന്നും ഒമർ മിനിസോട്ടയിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഫലസ്തീൻ സ്വദേശികളുടെ മകളാണ് തായിബ്. 2008 മിഷിഗണിൽ നിന്ന് വിജയിച്ച് അവർ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡികെയർ ഉൾപ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നയങ്ങൾക്കെതിരെയും വൻകിട കോർപറേഷനുകൾക്ക് നികുതിയിളവ് നൽകുന്നതിനെതിരെയും അവർ രംഗത്തെത്തിയിരുന്നു.

ആഭ്യന്തര യുദ്ധത്തെ തുടർന്ന് സോമാലിയയിൽ നിന്ന് 14-ാം വയസിലാണ് ഇഹാൻ ഒമർ യു.എസിലെത്തുന്നത്. ഡെമോക്രാറ്റിക് ഫാർമർ ലേബർ പാർട്ടിയിലുടെയാണ് അവർ രാഷ്ട്രീയത്തിലെത്തിയത്. സാമൂഹിക സുരക്ഷ പദ്ധതികൾ ആവശ്യമാണെന്ന് നിലപാടെടുത്ത വനിതയാണ് ഒമറും.

Tags:    
News Summary - US lawmakers introduce House resolution calling for Gaza ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.