'മോസ്കാവ പടക്കപ്പൽ മുങ്ങിയതിനു പിന്നാലെ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചു'; പ്രഖ്യാപനവുമായി റഷ്യൻ ചാനൽ

മോസ്കോ: റഷ്യൻ പടക്കപ്പൽ മോസ്കാവ കരിങ്കടലിൽ മുങ്ങിയതിനു പിന്നാലെ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചതായി റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ. തങ്ങളുടെ മിസൈൽ ആക്രമണത്തിലാണ് പടക്കപ്പൽ തകർന്നതെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നുണ്ടെങ്കിലും റഷ്യ അംഗീകരിച്ചിട്ടില്ല.

പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് കപ്പൽ തകർന്നതെന്നാണ് റഷ്യ അവർത്തിക്കുന്നത്. ഇതിനിടെയാണ് സർക്കാർ അനുകൂല ചാനലായ റഷ്യ വണ്ണിന്‍റെ അവതാരക ഒൽഗ സ്കബെയേവ ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയത്. പോരാട്ടം രൂക്ഷമാകുന്നതിനെ മൂന്നാം ലോകമഹായുദ്ധം എന്നു വിളിക്കാമെന്നും അത് ഉറപ്പാണെന്നുമാണ് അവർ ചാനലിലൂടെ കാഴ്ചക്കാരോട് പറഞ്ഞത്.

നാറ്റോ സംവിധാനത്തിനെതിരെയാണ് ഇപ്പോൾ നമ്മൾ പോരാടുന്നതെന്നും അത് തിരിച്ചറിയണമെന്നും അവർ കൂട്ടിച്ചേർത്തു. പൊട്ടിത്തെറിയ തുടർന്നാണ് പടക്കപ്പൽ മുങ്ങിയതെന്ന് ഭരണകൂടം ആവർത്തിക്കുമ്പോഴും, സംഭവത്തെ റഷ്യൻ മണ്ണിൽ നടത്തിയ ആക്രമണമായാണ് ചാനലിൽ അതിഥിയായെത്തിയ വിദഗ്ധ വിലയിരുത്തിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ അദ്ദേഹം യുദ്ധം എന്ന് വിളിക്കുന്നതിനു പകരം, പ്രത്യേക സൈനിക ഓപറേഷൻ എന്ന ഭരണകൂട നിലപാട് ആവർത്തിക്കുകയും ചെയ്തു.

പശ്ചാത്യരാജ്യങ്ങളുടെ ആജ്ഞക്കനുസരിച്ച് പ്രവർത്തിക്കുകയാണ് യുക്രെയ്നെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള മറ്റൊരു ചാനൽ കുറ്റപ്പെടുത്തി. ചാനൽ ചർച്ചയുടെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ റഷ്യയെ വിമർശിച്ച് രംഗത്തെത്തിയത്.

'അവർക്ക് 500 ടാങ്കുകൾ, 2000 മറ്റ് വാഹനങ്ങൾ, 82 വിമാനങ്ങൾ, 18,000 പ്ലസ് സൈനികർ, ഒരു യുദ്ധവിമാനം എന്നിവ നഷ്ടപ്പെട്ടു. നാറ്റോ ഇതുവരെ എത്തിയിട്ടില്ല. നാറ്റോക്കെതിരായ ഈ യുദ്ധം റഷ്യക്ക് നല്ലതല്ലെന്ന് പറയുന്നത് ന്യായമാണ്' -ഒരാൾ ട്വീറ്റ് ചെയ്തു.

Tags:    
News Summary - "World War III Has Begun After Sinking Of Moskva": Russian State TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.