ന്യൂഡൽഹി: കമ്പാർട്മെൻറ് പരീക്ഷകളുടെ ഫലം വൈകാതെ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി സി.ബി.എസ്.ഇക്ക് നിർദേശം നൽകി. വിദ്യാർഥികൾക്ക് കോളജുകളിൽ പ്രവേശനം ലഭിക്കുന്നുവെന്ന് യു.ജി.സി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് സെപ്റ്റംബർ 22 മുതൽ 29 വരെയുള്ള കമ്പാർട്മെൻറ് പരീക്ഷ തടസ്സമില്ലാതെ നടക്കാൻ സി.ബി.എസ്.ഇയും യു.ജി.സിയും ഒരുമിച്ച് പ്രവർത്തിക്കണം. അക്കാദമിക് കലണ്ടർ സംബന്ധിച്ച് യു.ജി.സി വിശദീകരണം നൽകണമെന്നും ജസ്റ്റിസുമാരായ എ.എം.ഖാൻവിൽകർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.
സർവകലാശാല പ്രവേശനം ആരംഭിക്കുന്നതിനുമുമ്പ് കമ്പാർട്മെൻറ് ഫലം വരുന്നതരത്തിൽ കാര്യങ്ങൾ ക്രമീകരിക്കാൻ സി.ബി.എസ്.ഇയും യു.ജി.സിയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന സൂചനയാണ് കോടതി നൽകിയത്. കോളജ് പ്രവേശനത്തിന് സാധിക്കുന്നില്ലെങ്കിൽ കമ്പാർട്മെൻറ് പരീക്ഷ നടത്തുന്നതിൽ കാര്യമില്ലെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവേക് ടാൻഖ പറഞ്ഞു.
പത്ത്, 12 ക്ലാസുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ഉപരിപഠനത്തിന് അർഹത നേടാത്തവർക്ക് ജയിക്കാൻ ഒരു അവസരംകൂടി നൽകുന്നതാണ് കമ്പാർട്മെൻറ് പരീക്ഷ. രണ്ടുലക്ഷത്തോളം പേരാണ് കമ്പാർട്മെൻറ് പരീക്ഷ എഴുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.