തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ അഞ്ചുവർഷത്തിനിടെയുണ്ടായത് 35,000ൽപരം വിദ്യാർഥികളുടെ കുറവ്.
പെൺകുട്ടികളുടെ എണ്ണത്തിലാണ് കുറവ് കൂടുതലായി കാണുന്നത്. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറവ് വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.
ഇത്തവണ 4,41,103 കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്. ഇതിനുമുമ്പ് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് 2009ൽ ആണ്- 4,46,554 വിദ്യാർഥികൾ.
അന്നത്തെ അപേക്ഷിച്ച് ഇൗ വർഷം 5451 കുട്ടികളുടെ കുറവുണ്ട്. സമീപകാലത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് 2013ൽ ആണ്. 4,76,473 വിദ്യാർഥികളാണ് എഴുതിയത്. അഞ്ചുവർഷത്തിനിടെ 35,000ൽ അധികം കുട്ടികൾ കുറഞ്ഞപ്പോൾ അതിൽ 20,000ൽ അധികം പേർ പെൺകുട്ടികളാണ്. 2013ൽ 2.36 ലക്ഷം പെൺകുട്ടികളാണ് പരീക്ഷ എഴുതിയത്. ഇത്തവണയിത് 2.16 ലക്ഷമായി കുറഞ്ഞു. 2013ൽ 2.40 ലക്ഷം ആൺകുട്ടികളാണ് 10ാം ക്ലാസ് പരീക്ഷക്കിരുന്നത്. ഇത്തവണയിത് 2.24 ലക്ഷമായി കുറഞ്ഞു.
2014ൽ 4.63 ലക്ഷം പേരും 2015ൽ 4.68 ലക്ഷവും 2016ൽ 4.73 ലക്ഷവും 2017ൽ 4.55 ലക്ഷം വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. ജനന നിരക്കിലുണ്ടായ കുറവും സംസ്ഥാന സിലബസിൽ അല്ലാത്ത സ്വകാര്യ സ്കൂളുകളിലേക്ക് കഴിഞ്ഞ കാലങ്ങളിലുണ്ടായ ഒഴുക്കുമാണ് കുട്ടികളുടെ എണ്ണത്തിൽ വർഷം തോറും കുറവ് വരാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. ജനന നിരക്കിൽ ആൺ, പെൺ അനുപാതത്തിലുണ്ടാകുന്ന മാറ്റമാണ് പെൺകുട്ടികളുടെ എണ്ണക്കുറവിന് കാരണമെന്ന നിഗമനത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.