ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ കായിക പ്രവർത്തന പങ്കാളിത്തം ഉറപ്പാക്കാനും സജീവ കാമ്പസ് ജീവിതം ഒരുക്കാനും വിവിധ നിർദേശങ്ങളുമായി യു.ജി.സി. ഇതിനായി, വിദ്യാർഥികൾക്ക് സ്പോർട്സിലുള്ള പങ്കാളിത്തം ഉറപ്പാക്കും.
കാര്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ കാണാനുള്ള മാനസികാവസ്ഥ വളർത്തിയെടുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും. വിദ്യാർഥികൾക്ക് പിന്തുണ ഉറപ്പാക്കാനുള്ള ശൃംഖല വികസിപ്പിക്കും. പലതരത്തിലുള്ള സമ്മർദം അതിജീവിക്കാനും മാനസിക ആരോഗ്യം ഉറപ്പാക്കാനും ഇത് അനിവാര്യമാണെന്ന് യു.ജി.സി അധ്യക്ഷൻ ജഗദീശ് കുമാർ വാർത്ത ഏജൻസിയോട് പറഞ്ഞു.
കായിക-വ്യായാമ കാര്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതിയായ സൗകര്യങ്ങൾ ഉണ്ടെങ്കിലും അവിടെയൊന്നും ഇപ്പോൾ ഇത് നിർബന്ധമല്ല. സ്ഥാപനങ്ങളിൽ ചേരുന്നവരിൽനിന്ന് സ്പോർട്സ് ഫീസ് ഈടാക്കുന്നുണ്ട്. പക്ഷേ, ഇത് ഉപയോഗിക്കുന്നവർ മൊത്തം വിദ്യാർഥികളിൽ രണ്ടു ശതമാനം മാത്രം. വിദ്യാർഥികളുടെ സമ്മർദവും മറ്റും കൈകാര്യം ചെയ്യാൻ എല്ലാ സ്ഥാപനങ്ങളും 'വിദ്യാർഥി സേവന കേന്ദ്രങ്ങൾ' രൂപവത്കരിക്കണമെന്നാണ് യു.ജി.സി നിർദേശിക്കുന്നത്.
പിന്നാക്ക മേഖലകളിൽനിന്ന് വരുന്നവർക്കും വനിതകൾക്കും മറ്റും ഇവിടെ പ്രത്യേക പിന്തുണ ലഭിക്കും. പഠന യാത്രകൾ, ഇന്റേൺഷിപ്പുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ, ഫീൽഡ് പരിശീലനം വഴി സമൂഹവും പരിസ്ഥിതിയുമായുള്ള ബന്ധം ഉറപ്പിക്കൽ തുടങ്ങിയ കാര്യങ്ങളും യു.ജി.സി നിർദേശിക്കുന്നു. നിർദേശങ്ങൾ നടപ്പിൽ വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യു.ജി.സി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.