കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കർഫ്യൂ രാത്രി ഒമ്പത് മുതൽ പുലർച്ച മൂന്നുവരെയായി ചുരുക്കും. നിലവിൽ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെയാണ്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ചൊവ്വാഴ്ച മുതൽ കുവൈത്ത് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നീക്കലിെൻറ മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്. മൂന്നാംഘട്ടത്തിൽ കർഫ്യൂ നീക്കുമെന്നാണ് മുമ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും കർഫ്യൂ സമയം കുറക്കുക മാത്രമാണ് ചെയ്തത്. അഞ്ചുഘട്ടമായി നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് സർക്കാർ തീരുമാനം.
മൂന്നാംഘട്ടത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. നിലവിൽ ഇത് 30 ശതമാനമാണ്. ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സർവിസ് ആരംഭിക്കാമെന്നതാണ് മൂന്നാംഘട്ടത്തിലെ പ്രധാന തീരുമാനം. ഹോട്ടലുകളും റിസോർട്ടുകളും നിയന്ത്രണങ്ങളോടെ ഇൗ ഘട്ടത്തിൽ പ്രവർത്തിക്കും.ഷോപ്പിങ് മാളുകൾ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. പാരലൽ മാർക്കറ്റുകൾക്ക് രാത്രി 8.30 വരെയാണ് പ്രവർത്തനാനുമതി.
കർഫ്യൂ ലംഘനം: മൂന്നുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച കുവൈത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഒരു കുവൈത്തിയും രണ്ട് വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ, ഫർവാനിയ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ ഒാരോരുത്തർ വീതമാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.