പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശം സമർപ്പിക്കുന്ന സ്ഥാനാർഥി
കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. ഇതോടെ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പായി. നാമനിർദേശപത്രിക സമർപ്പണത്തിന്റെ ആറാം ദിവസം ശനിയാഴ്ച 16 പേർകൂടി പത്രിക നൽകി. 15 പുരുഷന്മാരും ഒരു വനിതയും ഇതിൽ ഉൾപ്പെടുന്നു. മത്സരരംഗത്ത് ഇതുവരെയുള്ളവരുടെ എണ്ണം 289 ആയി. ഇതിൽ 18 പേർ സ്ത്രീകളാണ്.
കഴിഞ്ഞ ദിവസം ഒരു വനിത സ്ഥാനാർഥി നോമിനേഷൻ പിൻവലിച്ചിരുന്നു. മുൻ എം.പിമാരായ സാദ് അൽ ഖാൻഫൂറും മുബാറക് അൽ അറൂവും ശനിയാഴ്ച നാമനിർദേശം സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. രണ്ടാം മണ്ഡലത്തിൽനിന്ന് രണ്ടു പേർ, മൂന്നാം മണ്ഡലത്തിൽനിന്ന് നാലുപേർ, നാലാം മണ്ഡലത്തിൽ നിന്ന് നാലു പേർ, അഞ്ചാം മണ്ഡലത്തിൽനിന്ന് ആറുപേർ എന്നിങ്ങനെയാണ് ശനിയാഴ്ച പത്രിക നൽകിയത്. 50 പാർലമെന്റ് സീറ്റുകളിലേക്കായി ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്. ഈ മാസം ഏഴുവരെ പത്രിക നൽകാം. സെപ്റ്റംബർ 22 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്.
ഒരു മണ്ഡലത്തിൽനിന്ന് പത്തു പേർ എന്ന തോതിൽ അഞ്ചു നിയോജക മണ്ഡലങ്ങളിൽനിന്നായി അമ്പതു പേരാണ് പാർലമെന്റിൽ ജനപ്രതിനിധികളായി എത്തുക. തെരഞ്ഞെടുപ്പ് സുഗമമായും സമാധാന പരമായും നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.