ദോഹ: ഏറ്റവും വലിയ അന്താരാഷ്ട്ര കാലിഗ്രഫി മത്സരങ്ങളിലൊന്നായി ഖത്തർ ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അറബിക് കാലിഗ്രഫി മത്സരം ആരംഭിച്ചു. ആകെ പത്തുലക്ഷം റിയാലിന്റെ സമ്മാനത്തുകയാണ് വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യുക. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ എന്നിവയുമായി സഹകരിച്ച് നടത്തുന്ന മത്സരത്തിന് ഡിസംബർ 26 വരെ എൻട്രി അയക്കാം.
അൽ റഖിം എന്ന പേരിൽ നടത്തുന്ന മത്സരത്തിൽ അഞ്ച് വിഭാഗത്തിൽ പുരസ്കാരങ്ങളുണ്ട്. തുലുത് സ്ക്രിപ്റ്റ്: ജെലി ആൻഡ് റെഗുലർ ഡിവിഷൻ വിഭാഗത്തിൽ 85,000 റിയാലാണ് ഒന്നാം സമ്മാനം. നഷ്ക് സ്ക്രിപ്റ്റ്, ദിവാനി ജെലി സ്ക്രിപ്റ്റ്, നസ്തലിക് ജെലി സ്ക്രിപ്റ്റ്, കുഫിക് ഖുർആനിക് സ്ക്രിപ്റ്റ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 70,000 റിയാൽ ലഭിക്കും. ഖത്തറിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നുമുള്ള 18 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. മൗലിക രചനകൾ മാത്രമെ സമർപ്പിക്കാൻ പാടുള്ളൂ.
ലോകത്തിലെ പ്രമുഖരായ അഞ്ച് കാലിഗ്രാഫർമാർ അടങ്ങുന്ന പാനലാണ് വിധി നിർണയിക്കുക. അറബി ഭാഷക്ക് പ്രോത്സാഹനം നൽകുകയും അറബ് സ്വത്വത്തെ സമ്പന്നമാക്കുകയും ഇസ്ലാമിക സംസ്കാരത്തെയും കലകളെയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ അഭിനന്ദനാർഹമാണെന്ന് ഔഖാഫ് മന്ത്രി ഗാനിം ബിൻ ഷഹീൻ അൽ ഗാനിം ഉദ്ഘാടന പരിപാടിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.