ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ജി.സി.സി മന്ത്രിതല യോഗത്തിൽ സംസാരിക്കുന്നു
ദോഹ: ഗസ്സയിൽ വെടിനിർത്തലിന് അന്താരാഷ്ട്ര സമൂഹം തുടർച്ചയായും ശക്തമായും സമ്മർദം ചെലുത്തണമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. ദോഹയിൽ ജി.സി.സി 160ാമത് മന്ത്രിതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഗസ്സക്കെതിരെ ഇസ്രായേൽ ആക്രമണം എട്ട് മാസമായിട്ടും തുടരുകയാണ്. ക്രൂരമായ ആക്രമണത്തിൽ 36,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 80,000ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ യുദ്ധം തടയാൻ അന്താരാഷ്ട്ര സമൂഹത്തിന് കഴിയുന്നില്ല. പശ്ചിമേഷ്യയുടെയും ലോകത്തിന്റെയും ചരിത്രത്തിലെ വഴിത്തിരിവാണിത്. ഫലസ്തീൻ പ്രശ്നം മറ്റു ഭാഗങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കും. ചെങ്കടലിൽ നാം അതിനു സാക്ഷ്യം വഹിക്കുന്നു. എല്ലാവരെയും ബാധിക്കുന്നതാണ് ഈ അപകടം. സ്ഥിരം വെടിനിർത്തൽ സാധ്യമാക്കാനും പ്രതിസന്ധി അവസാനിപ്പിക്കാനും പ്രദേശിക, അന്തർദേശീയ പങ്കാളികളുമായി ചേർന്ന് ഖത്തർ ഒക്ടോബർ മുതൽ പരിശ്രമിക്കുകയാണ്. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കൊപ്പമാണെന്ന നിലപാടിൽ ഖത്തർ ഭരണകൂടം ഉറച്ചുനിൽക്കുന്നു. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തി മാനദണ്ഡമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. വിവിധ പാരിസ്ഥിതിക, വികസന വിഷയങ്ങൾക്ക് പുറമെ രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, വാണിജ്യ മേഖലകളിൽ തന്ത്രപരമായ ബന്ധങ്ങളും സംഭാഷണങ്ങളും കാര്യക്ഷമമാക്കാൻ ജി.സി.സി രാജ്യങ്ങൾ പ്രയത്നിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.