ദോഹ: ഖത്തറിന്റെ ബഹുമുഖ മേഖലകളിൽ മികവു തെളിയിച്ച ഇന്ത്യൻ വനിതാരത്നങ്ങൾക്കുള്ള ആദരമായി ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘ഷി ക്യൂ എക്സലൻസ്’ പുരസ്കാര രാവിൽ മുഖ്യാതിഥിയായി മലയാള ചലച്ചിത്രലോകത്തെ സൂപ്പർതാരം പാർവതി തിരുവോത്ത് എത്തും. സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം ഹോളിഡേ ഇന്നിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ അവാർഡ് നിശയുടെ മുഖ്യാതിഥിയായാണ് അഭിനയപ്രതിഭ പാർവതിയെത്തുന്നത്.
ഒന്നരപതിറ്റാണ്ടിലേറെ കാലം മലയാളത്തിലും തമിഴിലും ഉൾപ്പെടെ ദേശീയ ശ്രദ്ധനേടിയ വേഷങ്ങളിലൂടെ സിനിമ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ ഇഷ്ട നായികയാണ് പ്രവാസത്തിൽ വെന്നിക്കൊടിപാറിച്ച വനിത രത്നങ്ങൾക്ക് ‘ഷി ക്യൂ’ പുരസ്കാരം സമ്മാനിക്കാൻ എത്തുന്നത്. കഴിഞ്ഞ വർഷം നടന്ന പ്രഥമ ഷി ക്യൂ പുരസ്കാരത്തിൽ മംമ്ത മോഹൻദാസ് ആയിരിന്നു മുഖ്യാതിഥി.
പാർവതി തിരുവോത്ത്
2006ൽ ഔട്ട് ഓഫ് സിലബസ്, നോട്ട് ബുക്ക് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച പാർവതി, ചുരുങ്ങിയ കാലംകൊണ്ടാണ് ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻനൽകി അഭിനയ മികവ് കാഴ്ചവെച്ചു. മലയാളത്തിനു പുറമെ, തമിഴ്, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ഇർഫാൻ ഖാൻ നായകനായ ബോളിവുഡ് ചിത്രം ഗരിബ് ഗരിബ് സിങ്ക്ളേ എന്ന ചിത്രത്തിലും അഭിനയിച്ചു.
ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ടേക്ക് ഓഫ്, എന്നു നിന്റെ മൊയ്തീൻ എന്നിവയിലെ പ്രകടനം ഏറെ ശ്രദ്ധേയമായി. ഇരു ചിത്രങ്ങളിലെയും അഭിനയ മികവിന് 2016ലെയും 2018ലെയും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് പാർവതിയെ തേടിയെത്തിയിരുന്നു. ഉയരെ, ചാർലി, ബാംഗ്ലൂർ ഡെയ്സ്, പുഴു, വർത്തമാനം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവ് ഏറെ പ്രശംസിക്കപ്പെട്ടു.
നടി എന്നതിനൊപ്പം, നിലപാടുകളിലൂടെയും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞും മലയാളി ചലച്ചിത്രലോകത്ത് സ്വന്തമായ ഇടം സൃഷ്ടിച്ച താരം കൂടിയായി പാർവതി. സെപ്റ്റംബർ 22ന് നടക്കുന്ന പ്രൗഢഗംഭീരമായ ‘ഷി ക്യൂ എക്സലൻസ് അവാർഡ് നൈറ്റിൽ’ ആണ് 10വിഭാഗങ്ങളിലെ ജേതാക്കളെ പ്രഖ്യാപിക്കുന്നത്.
ഫൈനൽ റൗണ്ടിൽ ഇടം നേടിയ മൂന്ന് സംഘടനകളും 27 വ്യക്തികളും ഉൾപ്പെടെയുള്ളവർക്കുവേണ്ടിയുള്ള ഓൺലൈൻ വോട്ടിങ്ങിന് ശനിയാഴ്ച തുടക്കമായി. ഓരോ വിഭാഗങ്ങളിലുമായി ഖത്തറിലുള്ളവർക്ക് വോട്ട് ചെയ്ത് തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കാവുന്നതാണ്. ലഭിച്ച വോട്ടിന്റെ അനുപാതവും, വിദഗ്ധ ജഡ്ജിങ് പാനലിന്റെയും വിധി നിർണയവും അടിസ്ഥാനമാക്കിയാണ് ഓരോ കാറ്റഗറികളിലെയും വിജയികളെ പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.