ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയിൽനിന്ന്
ദോഹ: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അറസ്റ്റിൽ പ്രവാസ ലോകത്തും പ്രതിഷേധം. കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസ് കമ്മിറ്റികൾ അറസ്റ്റു വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാജ കേസ് ചമച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്ന് ഖത്തർ ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസ്താവിച്ചു.
‘എതിർപ്പുകളെയും അഴിമതിയാരോപണങ്ങളെയും പൊലീസ്‌രാജ് കൊണ്ട് നേരിടുകയാണ് പിണറായി സർക്കാർ. അഴിമതിയും അരാജകത്വവും കെടുകാര്യസ്ഥതയും അഴിഞ്ഞാടുന്ന സ്ഥിതിവിശേഷമാണ് കഴിഞ്ഞ ഏഴു വർഷമായി സംസ്ഥാനത്തുള്ളത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി രാഹുൽ ഗാന്ധിയെ എങ്ങനെ വേട്ടയാടുന്നുവോ അതേ മാതൃക കേരളത്തിൽ മുണ്ടുടുത്ത മോദിയും നടപ്പാക്കുന്നു’ - ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പ്രസിഡൻറ് സമീർ ഏറാമല പ്രസ്താവനയിലൂടെ അറിയിച്ചു.
തങ്ങളുടെ അഴിമതിയും കൊള്ളരുതായ്മയും മൂടിവെക്കാൻ രാഷ്ട്രീയഎതിരാളികളേയും എതിർ സ്വരം ഉയർത്തുന്നവരെ അധികാരമുപയോഗിച്ച് തളർത്താനും വ്യാജക്കേസുകൾ ചമച്ച് തുറുങ്കിലടക്കാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങൾ വിലപ്പോവില്ലെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
അറസ്റ്റിൽ പ്രതിഷേധിച്ച് ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്റ്റാറ്റസ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മേപ്പയൂരിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ ജില്ലാ, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
കെ. സുധാകരനെതിരെയുള്ള കള്ളക്കേസും അറസ്റ്റും എസ്.എഫ്.ഐയെ രക്ഷിച്ചെടുക്കാമെന്നുള്ള പിണറായി വിജയന്റെ മോഹം മാത്രമാണെന്നും മോദി മോഡൽ ഫാസിസ്റ്റ് നടപടികൾ പിന്തുടരുന്ന പിണറായി വിജയൻ കേരള മോഡി എന്ന വിശേഷണത്തിന് അർഹനാണെന്ന് യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.