ദോഹ ഹമദ് വിമാനത്താവളം
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി ഇന്ത്യയും ഖത്തറും എയർ ബബ്ൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ മടങ്ങിയെത്തുന്നു. മലയാളികളടക്കം നിരവധി പേർ നിലവിൽ തിരിച്ചെത്തിക്കഴിഞ്ഞു. നിരവധി പേർ നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളെയും ഇതിനകം തിരിച്ചെത്തിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുവെന്നതിനാൽ ഇത് മുൻകൂട്ടി കണ്ടും ആളുകൾ തിരിച്ചെത്തുകയാണ്. കോവിഡ്–19നെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരികെ ദോഹയിലെത്താൻ സാമൂഹിക സംഘടനകളുടെ ചാർട്ടർ വിമാനങ്ങളും തുണയാകുന്നുണ്ട്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ദോഹയിലേക്കുള്ള വിമാനം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ആഴ്ച ചാർട്ടർ ചെയ്തിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള വിമാനത്തിൽ സീറ്റുകൾ തരപ്പെടുത്തി നൽകാനും കെ.എം.സി.സി തുണയായി. 80 യാത്രക്കാർക്കാണ് ഇത്തരത്തിൽ സീറ്റുകൾ തരപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി ഏർപ്പെടുത്തിയ ചാർട്ടർ വിമാനത്തിൽ 110 യാത്രക്കാർക്ക് ദോഹയിലെത്താനായി. യാത്രക്ക് മുമ്പ് യാത്രക്കാർക്കായി കോവിഡ്–19 സ്പെഷൽ ടെസ്റ്റ് ക്യാമ്പുകളും സർട്ടിഫിക്കേഷൻ പരിപാടികളും കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർബബ്ൾ കരാറിൻെറ കാലാവധി ഒക്ടോബർ 31 വരെ നീട്ടിയത് കഴിഞ്ഞ ദിവസമാണ്.
ഇൗ തീരുമാനവും നാട്ടിൽ കുടുങ്ങിയവർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയ എയർബബ്ൾ കരാർ ആഗസ്റ്റ് 18നാണ് പ്രാബല്യത്തിൽ വന്നത്. ആഗസ്റ്റ് 31വരെയുള്ള കരാർ ആണ് ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നത്. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേസും പങ്കുവെച്ചാണ് സർവിസ്. ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താം. ഖത്തരി പൗരന്മാർക്കും യാത്ര ചെയ്യാം. എന്നാൽ, ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങിയെത്തുന്നുണ്ട്. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്. ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. എന്നാൽ, മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക് ഇന്ത്യ ആഗസ്റ്റ് 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്ചിത്വത്തിലായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കണമെന്ന് ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു. എയർബബിൾ കരാർ നിലവിൽ വന്നതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.