ദോഹ: ബഹിരാകാശ നിരീക്ഷണത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പായി ഖത്തറിലെ സ്പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ദോഹയിൽ നടക്കുന്ന ജി.സി.സി ഇ ഗവേൺമെന്റ് മന്ത്രിതല യോഗത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കമ്യൂണിക്കേഷൻ- വിവര സാങ്കേതികത മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഇ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങ്.
ബഹിരാകാശ റേഡിയോ ഫ്രീക്വൻസികൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിലുമുള്ള കേന്ദ്രമെന്ന നിലയിലാണ് ഖത്തറിന്റെ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിക്കു കീഴിൽ മേഖലയിലെതന്നെ രണ്ടാമത്തെ എസ്.ആർ.എം കേന്ദ്രം ആരംഭിച്ചത്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിലും തടസ്സങ്ങളേതുമില്ലാതെ ആശയ വിനിമയം സാധ്യമാക്കുന്നതിലും സ്പേസ് റേഡിയോ സെന്ററിന്റെ പ്രവർത്തനം നിർണായകമാവും. ഗ്രൗണ്ട് സ്റ്റേഷനുകൾക്കും ഉപഗ്രഹങ്ങൾക്കും ഇടയിലെ ഡൗൺലിങ്കും, അപ് ലിങ്കും ഉൾപ്പെടെ ആശയ വിനിമയോപാധിയായാണ് സ്പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം പ്രവർത്തിക്കുന്നത്.
ഉപഗ്രഹങ്ങളിൽനിന്നും ഡേറ്റകൾ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള മൊബൈൽ വി സാറ്റ് ടെർമിനൽ സേവനമുള്ള ആദ്യ റെഗുലേറ്ററി ബോഡിയെന്ന നേട്ടവും എസ്.ആർ.എം.സിയിലൂടെ ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി സ്വന്തമാക്കി. സാറ്റലൈറ്റ് ഓപറേഷനിലും വിവിര കൈമാറ്റത്തിലും റേഡിയോ സ്റ്റേഷന്റെ സാന്നിധ്യം ശ്രദ്ധേയമായി മാറും.
ഭൗമതല, ബഹിരാകാശ റേഡിയോ മോണിറ്ററിങ് കേന്ദ്രമായ എസ്.ആർ.എം.സിയുടെ സ്ഥാപനത്തോടെ ആഗോള ബഹിരാകാശ ആശയ വിനിമയത്തിൽ ഖത്തറിന്റെ പങ്ക് വർധിപ്പിക്കപ്പെടും. മർഖിയാതിലെ അൽ ദർബ് മേഖലയിൽ 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ ഈ നിരീക്ഷണ യൂനിറ്റ് സ്ഥാപിച്ചത്. കൺട്രോൾ സെന്റർ, ആന്റിന ഫാം, മൊബൈൽ മോണിറ്ററിങ് സ്റ്റേഷൻ, ഡ്രോൺ മോണിറ്ററിങ് യൂനിറ്റ് എന്നിവയോടെയുള്ള കേന്ദ്രം ഖത്തറിന്റെ സാറ്റലൈറ്റ് കമ്യൂണിക്കേഷനിലെ സംയോജിത സംവിധാനമായാണ് പ്രവർത്തിക്കുന്നത്.
ബഹിരാകാശ റേഡിയോ ഫ്രീക്വൻസി മാനേജ്മെന്റിൽ ഖത്തറിന്റെ മികവിന്റെ അടയാളമാണ് എസ്.ആർ.എം.സിയുടെ സ്ഥാപനമെന്ന് സി.ആർ.എ പ്രസിഡന്റ് എൻജി. അഹ്മദ് അബ്ദുല്ല അൽ മുസ്ലിമാനി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽതന്നെ 16 റേഡിയോ മോണിറ്ററിങ് സെന്ററുകളാണുള്ളത്. മേഖലയിൽ ഇത് രണ്ടാമത്തേയും. ഏറ്റവും മികച്ച സാങ്കേതിക തികവുള്ള ഉപകരണങ്ങളുമായി സ്ഥാപിച്ച കേന്ദ്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഖത്തർ ദേശീയ വിഷൻ 2030, മൂന്നാമത് ദേശീയ നയം എന്നിവയുമായി ബന്ധപ്പെട്ട് കൂടിയാണ് ശാസ്ത്രമേഖലയിലെ ഈ ചുവടുവെപ്പെന്നെും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.