ദോഹ: ഖത്തറിലെ പ്രവാസിസമൂഹം ഏറ്റെടുത്ത ‘ഗൾഫ് മാധ്യമം ഷി ക്യൂ എക്സലൻസ്’ അവാർഡ് പുതുമോടിയോടെ വീണ്ടുമെത്തുന്നു. പ്രവാസത്തിലെത്തി പ്രതിഭകൊണ്ട് നേട്ടങ്ങളുടെ കൊടുമുടിയേറിയ വനിതാരത്നങ്ങൾക്ക് ആദരമായി ഒരുക്കിയ ‘ഷി ക്യൂ എക്സലൻസ്’ അവാർഡ് 2023ന്റെ നാമനിർദേശ നടപടികൾക്ക് ജൂലൈ 20 വ്യാഴാഴ്ചയോടെ തുടക്കം കുറിക്കും.
പ്രഥമ സീസണിൽ ഖത്തറിലെ വിവിധ മേഖലകളിൽ മികവുതെളിയിച്ച ഇന്ത്യൻവനിതകളെ മാത്രമായിരുന്നു തിരഞ്ഞെടുത്തതെങ്കിൽ ഇത്തവണ ഖത്തരി വനിതകളെയും സംഘടനകളെയും ഉൾപ്പെടുത്തിയാണ് ‘ഷി ക്യൂ എക്സലൻസ്’ പുരസ്കാരം എത്തുന്നത്. പൊതുജനങ്ങളിൽനിന്നുള്ള നാമനിർദേശ നടപടികളോടെയാണ് അവാർഡ് തിരഞ്ഞെടുപ്പിന്റെ തുടക്കം. ജൂലൈ 30വരെ നാമനിർദേശം സ്വീകരിക്കും.
തുടർന്ന് അപേക്ഷകൾ പരിശോധിച്ച് വ്യക്തികളുടെ മികവും നേട്ടങ്ങളും വിദഗ്ധർ അടങ്ങിയ പാനൽ വിലയിരുത്തിയ ശേഷം, ഓരോ വിഭാഗങ്ങളിലെയും ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും. ഫൈനലിസ്റ്റുകളിൽനിന്ന് ‘ഷി ക്യൂ എക്സലൻസ്’ പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാവും.
ആഗസ്റ്റ് 20ന് ആരംഭിക്കുന്ന ഓൺലൈൻ വോട്ടെടുപ്പിനുപിന്നാലെ സെപ്റ്റംബർ രണ്ടാം വാരം ദോഹയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ‘ഷി ക്യൂ എക്സലൻസ് 2023’ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.
ഖത്തറിലെ പ്രവാസിസമൂഹത്തിന് പുത്തനനുഭവം സമ്മാനിച്ചായിരുന്നു പ്രഥമ ‘ഗൾഫ് മാധ്യമം ഷി ക്യൂ എക്സലൻസ് അവാർഡ് 2022’ ജൂണിൽ ദോഹയിൽ അരങ്ങേറിയത്. എട്ട് വിഭാഗങ്ങളിലായി നടന്ന പുരസ്കാരങ്ങളിൽ 700ലേറെ പേരാണ് നാമനിർദേശം ലഭിച്ചത്. ഇവരിൽനിന്ന് വിദഗ്ധർ അടങ്ങിയ ജഡ്ജിങ് പാനൽ ഓരോ വിഭാഗങ്ങളിലേക്കുമായി മൂന്ന് പേരെ തിരഞ്ഞെടുത്താണ് ഫൈനലിസ്റ്റ് പട്ടിക തയാറാക്കിയത്.
എട്ട് കാറ്റഗറികളിൽ 24 പേർ മാറ്റുരച്ച ഓൺലൈൻ വോട്ടിങ്ങിൽ ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്തു. 70,000ത്തിലേറെ പേരാണ് പ്രതിഭയും മികവും അളന്ന് വോട്ട് രേഖപ്പെടുത്തിയത്. ജൂൺ 30ന് തെന്നിന്ത്യൻ നായിക മമ്ത മോഹൻദാസ് മുഖ്യാതിഥിയായ ചടങ്ങിലായിരുന്നു എട്ട് വിജയികളെ പ്രഖ്യാപിച്ചത്. ദോഹയുടെ ചരിത്രത്തിൽ ഏറ്റവും മികച്ചൊരു സംഗീതരാവിന് കൂടി സാക്ഷിയാക്കി എട്ട് വിഭാഗങ്ങളിൽ പ്രതിഭ തെളിയിച്ചവർ ആദരിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.