ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കിടയിൽ പാട്ടങ്കം തീർത്ത് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ഗോൾഡൻ ട്യൂൺസ് മ്യൂസിക്കൽ റിയാലിറ്റി ഷോ കൊടിയിറങ്ങി. എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ 50ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ മൂന്നാം വാരത്തിലാണ് ഖത്തറിലെ 12 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത സംഗീത മത്സരത്തിന് തുടക്കം കുറിച്ചത്.
വിവിധ ഘട്ടങ്ങളിലായി നടന്ന റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെ എം.ഇ.എസ് കോൺഫറൻസ് ഹാളിൽ സംഗീത പ്രതിഭകളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ കൊടിയിറങ്ങി. ഗ്രാൻഡ് ഫിനാലെയിൽ അഞ്ചു മത്സരാർഥികൾ മാറ്റുരച്ചു. ഓഡിഷനിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പേർ വിവിധ റൗണ്ടുകളിൽ മത്സരിച്ചാണ് ഗ്രാൻഡ് ഫിനാലെയിലേക്കുള്ള അഞ്ചുപേരിലെത്തിയത്.
പാട്ടിന്റെ പെരുമഴ പെയ്തിറങ്ങിയ ഫൈനൽ മത്സരത്തിനൊടുവിൽ ബിർള പബ്ലിക് സ്കൂൾ വിദ്യാർഥിനി വൈഷ്ണവി സുരേഷ് ‘ഗോൾഡൻ ട്യൂൺസ്’ വിജയിയായി മാറി. എട്ട് ഗ്രാം സ്വർണമായിരുന്നു ഒന്നാം സമ്മാനം.
ബിർള സ്കൂളിലെത്തന്നെ പൂജ സന്തോഷ് ഫസ്റ്റ് റണ്ണർ അപ്പും, ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിലെ ശ്രവ്യ വൂഡി സെക്കൻഡ് റണ്ണർ അപ്പുമായി. നാല്, രണ്ട് ഗ്രാം സ്വർണ നാണയങ്ങളായിരുന്നു സമ്മാനങ്ങൾ. ഡി.പി.എസ് മൊണാർക് ഇന്റർനാഷനൽ സ്കൂളിലെ സമദ്രിത ബാസു, എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ആൽവിയ സജി എന്നിവർ നാലും അഞ്ചും സ്ഥാനക്കാരായി.
സമാപന ചടങ്ങിൽ വിജയികൾക്കും, ഫൈനൽ റൗണ്ടിൽ ഇടം നേടിയ മറ്റു 10 പേർക്കും സമ്മാനങ്ങൾ നൽകി. വിദ്യാർഥി സംഗീത പ്രതിഭകൾക്ക് ആശംസയുമായി മലയാളത്തിലെ സംഗീത സമ്രാട്ടുകളായ കൈതപ്രം ദാമോദരൻ നായർ, എം. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, കണ്ണൂർ ഷരീഫ്, നജീം അർഷദ് എന്നിവർ വിഡിയോ സന്ദേശങ്ങളുമായെത്തി.
ജി.സി.സി ബെസ്റ്റ് സിങ്ങർ മത്സരത്തിലെ വിജയി ആർ.കെ. റിയാസ് മുഖ്യാതിഥിയായി. സംഗീതജ്ഞരും ഗായകരുമായ ഐശ്വര്യ വൈദ്യനാഥൻ, മണികണ്ഠദാസ് കാർത്തികേയൻ, അരവിന്ദ് കുമാർ എന്നിവർ വിധികർത്താക്കളായി.
എം.ഇ.എസ് ഗവേണിങ് ബോർഡ് വൈസ് പ്രസിഡന്റ് കാഷിഫ് ജലീൽ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഹമ്മദ് ഇഷാം, ട്രഷറർ എ. ഉസ്മാൻ, ഡയറക്ടർമാർ, വിവിധ സ്കൂൾ പ്രധാനാധ്യാപകർ എന്നിവർ പങ്കെടുത്തു. വിജയികളെ എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.