യമനിൽനിന്ന് മോചിതരായി സഖ്യസൈനികർ റിയാദിൽ തിരിച്ചെത്തിയപ്പോൾ

ഹൂതികൾ കൈമാറിയ സഖ്യസേനയിലെ 19 തടവുകാർ റിയാദിൽ തിരിച്ചെത്തി

ജിദ്ദ: ഹൂതി വിമതരുമായി തടവുകാരെ കൈമാറുന്നതിന് നിലവിൽ വന്ന ധാരണപ്രകാരം യമനിൽ മോചിതരായ സഖ്യസേന അംഗങ്ങളായ 19 തടവുകാർ റിയാദിൽ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചക്കാണ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവരെത്തിയതെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.

ഇവരിൽ 16 പേർ സൗദി പൗരന്മാരും മൂന്ന് പേർ സുഡാനികളുമാണ്. പകരം സഖ്യസേന വിട്ടയച്ച 250 ഹൂതി തടവുകാരെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൻആയിലേക്ക് തിരിച്ചയച്ചു. തടവുകാരുടെ പേരിൽ നിലവിലുള്ള കേസ് ഫയലുകളെല്ലാം തീർപ്പാക്കാനും യമനിൽ തടവുകാരായ മുഴുവൻ സഖ്യസേന അംഗങ്ങളെയും മടക്കികൊണ്ടുവരാനുമുള്ള കൈമാറ്റ പ്രക്രിയക്ക് സഖ്യസേന സൈനിക നേതൃത്വത്തിന് വലിയ താൽപര്യമുണ്ടെന്നും വക്താവ് പറഞ്ഞു. തടവുകാരെയും കൈമാറ്റം ചെയ്യുന്നതിനെ പിന്തുണക്കുന്നതിനും വിജയിപ്പിക്കുന്നതിനും ഇന്‍റർനാഷനൽ റെഡ്‌ക്രോസിന്‍റെയും യമനിലെ യു.എൻ സെക്രട്ടറി ജനറലിന്‍റെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്‌ബെർഗിന്‍റെയും ശ്രമങ്ങളെ സഖ്യസേന വക്താവ് അഭിനന്ദിച്ചു.

റിയാദ് വിമാനത്താവളത്തിൽ എത്തിയ തടവുകാരെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ ഫയാദ് അൽ റുവൈലി, ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ്, ജോയിന്‍റ് ഫോഴ്‌സ് കമാൻഡർ ലെഫ്റ്റനന്‍റ് ജനറൽ മുതലഖ് ബിൻ സാലിം അൽഅസ്മഅ, സായുധസേന ശാഖ കമാൻഡർമാർ, നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ സൈനികോപകരണ തലവൻ മേജർ ജനറൽ മുഹമ്മദ് ബിൻ സെയ്ദ് അൽ ഖഹ്താനി, സൗദിയിലെ സുഡാൻ എംബസിയിലെ സൈനിക അറ്റാച്ച് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുൽ വാഹിദ് അബ്ഷർ എന്നിവർ സ്വീകരിച്ചു.

യമനിലെ നിയമാനുസൃത സർക്കാറും ഹൂതികളും തമ്മിൽ ആരംഭിച്ച തടവുകാരുടെ കൈമാറ്റം ഞായറാഴ്ച വരെ തുടരും. ആദ്യഘട്ടം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ റെഡ്ക്രസന്‍റ് വിമാനങ്ങൾ 318 തടവുകാരെ സൻആയിലേക്കും ഏദനിലേക്കും കൊണ്ടുപോയി. ഹൂതികൾ മോചിപ്പിച്ചവരിൽ മുൻ പ്രതിരോധ മന്ത്രി മഹ്മൂദ് അൽ സുബൈഹിയും മുൻ പ്രസിഡന്‍റ് നാസർ മൻസൂർ ഹാദിയുടെ സഹോദരനും ഉൾപ്പെടുന്നു. യമനിലെ ആറ് വിമാനത്താവളങ്ങളിലേക്ക് 15 വിമാനങ്ങൾ വഴി ഇരുവശത്തുമുള്ള 800 തടവുകാരെ കൈമാറുമെന്നാണ് റിപ്പോർട്ട്.

സഖ്യസേനയിലെ 19 തടവുകാരുടെ കൈമാറ്റം നടന്ന് അവരെ റിയാദിലെത്തിച്ചത് രണ്ടാമത്തെ ദിവസമാണ്. യമനിലെ അൽ മഖാഅ്, സൻആ, സൗദിയിലെ അബഹ, റിയാദ് എന്നീ വിമാനത്താവളങ്ങൾ വഴിയാണ് രണ്ടാംഘട്ട ഓപറേഷൻ നടക്കുകയെന്ന് തടവുകാരുടെ ചർച്ചകൾക്കുള്ള സർക്കാർ പ്രതിനിധി സംഘത്തിന്‍റെ വക്താവും മനുഷ്യാവകാശ മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായ മാജിദ് ഫദാഇൽ ട്വീറ്റ് ചെയ്തു. ഇന്‍റർനാഷനൽ റെഡ് ക്രോസിന്‍റെ ആറ് വിമാനങ്ങളിലൂടെയായിരിക്കും കൈമാറ്റം.

Tags:    
News Summary - 19 coalition prisoners handed over by the Houthis have returned to Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.