ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ പൗരന്മാരും പ്രവാസികളും

റിയാദ്: 2017 ധനകാര്യ വര്‍ഷത്തേക്കുള്ള സൗദിയുടെ ബജറ്റ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സല്‍മാന്‍ രാജാവിന്‍െറ അംഗീകാരത്തിന് ശേഷം ബജറ്റ് വിഹിതങ്ങളെക്കുറിച്ച് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആനും മറ്റു സുപ്രധാന വകുപ്പുമന്ത്രിമാരും പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും. 326 ബില്യന്‍ റിയാല്‍ കമ്മി പ്രതീക്ഷിക്കുന്ന 2017 ബജറ്റിലും പൗരന്മാരുടെയും പ്രവാസികളുടെയും തൊഴില്‍, വരുമാന മാര്‍ഗവുമായി ബന്ധപ്പെട്ട ഏതാനും പദ്ധതികള്‍ ഉള്‍പ്പെടുമെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റ് പ്രഖ്യാപനത്തെ പ്രതീക്ഷിക്കുന്നത്. 2015ല്‍ 367 ബില്യന്‍ റിയാലും 2016ല്‍ 326 ബില്യനും കമ്മിയുണ്ടായിരുന്നെങ്കിലും ഇത് നികത്താന്‍ രാഷ്ട്രം നാലിന പദ്ധതിയെ അവലംബിച്ചതായി സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. രാഷ്ട്രത്തിന്‍െറ സൂക്ഷിപ്പ് സ്വത്തില്‍ നിന്ന് 180 ബില്യന്‍ റിയാല്‍, അന്താരാഷ്ട്ര ബോണ്ടുകള്‍ പുറത്തുവിട്ടതിലൂടെ 66 ബില്യന്‍, വിദേശ വായ്പ ഇനത്തില്‍ 37.5 ബില്യന്‍, സ്വദേശ കടത്തില്‍ നിന്ന് 97 ബില്യന്‍ എന്നിങ്ങിനെ 380 ബില്യന്‍ സംഘടിപ്പിക്കാന്‍ സൗദിക്ക് സാധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 വാര്‍ഷിക ബജറ്റില്‍ 326 ബില്യന്‍ റിയാല്‍ കമ്മി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത് 236 ബില്യനാക്കി നിയന്ത്രിക്കാനാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എണ്ണയിതര പദ്ധതികള്‍ പ്രോല്‍സാഹിപ്പിച്ചും ആരോഗ്യം പോലുള്ള പ്രമുഖ വകുപ്പുകളുടെ സ്വകാര്യവത്കരണത്തിലൂടെ രാഷ്ട്രത്തിന്‍െറ പൊതുചെലവ് ചുരുക്കിയും ബജറ്റ് കമ്മി കുറക്കാനായേക്കും. വിഷന്‍ 2030 പദ്ധതി അടുത്ത വാര്‍ഷിക ബജറ്റിനെ കാര്യമായി സ്വാധീനിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.